ബോധനം

1976 മെയ് മാസത്തിലാണ് ബോധനം ആദ്യമായി പു റത്തിറങ്ങുന്നത്. മാസികയായിട്ടായിരുന്നു ആദ്യ പ്രസിദ്ധീകരണം.

1975 ജൂലൈയില്‍ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപി ക്കപ്പെട്ടതിനെത്തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമിയും അതിന്റെ ജിഹ്വകളായ പ്രബോധനം വാരികയും മാസികയും നിരോധിക്കപ്പെടുകയും ചെയ്തിരുന്നു. സംഘടനാ തലത്തിലുള്ള ഒത്തുകൂടലും പ്രവര്‍ത്തനങ്ങളും സാധ്യമല്ലാതിരുന്ന ഈ സാഹചര്യത്തിലാണ് പ്രബോധനം നിര്‍വഹിച്ചിരുന്ന വൈജ്ഞാനിക പ്രബോധന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്കായി ഒരു പത്രം തുടങ്ങുന്നതിനെക്കുറിച്ച് പ്രസ്ഥാനപ്രവര്‍ത്തകര്‍ ആലോചിച്ചത്. കെ.എം. അബ്ദുല്‍ അഹദ് തങ്ങളാണ് ഈ ആശയം മുന്നോട്ടു വച്ചത്.

അദ്ദേഹം തന്നെ പ്രിന്ററും പബ്ളിഷറുമായി ബോധനം മാസിക പുറത്തിറങ്ങി. വി.എ. കബീറാണ്

പത്രാധിപരുടെ ചുമതല നിര്‍വഹിച്ചിരുന്നത്. അച്ചടി വളാഞ്ചേരിയിലും ഓഫീസ് എടയൂരിലുമായിരുന്നു.

1977 മാര്‍ച്ചില്‍ അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെടുകയും ജമാഅത്തിന്റെയും പ്രബോധനത്തിന്റെയും മേലുള്ള നിരോധം നീക്കപ്പെടുകയും ചെയ്തപ്പോള്‍ പ്രബോധനം വീണ്ടും പ്രസിദ്ധീകരിച്ചുതുടങ്ങി. അങ്ങനെ 1977 ഏപ്രില്‍ ലക്കത്തോടെ ബോധനം പ്രസിദ്ധീകരണം നിര്‍ത്തിവച്ചു.

1992 ഡിസംബര്‍ 6-ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ ജമാഅത്തെ ഇസ്ലാമിയും പ്രബോധനവും വീണ്ടും നിരോധിക്കപ്പെട്ടപ്പോള്‍, ബോധനം രണ്ടാമതൊരിക്കല്‍കൂടി പഴയ നിയോഗം ഏറ്റെടുത്തു. ഇത്തവണ വാരികയായിട്ട് തന്നെയായിരുന്നു ബോധനത്തിന്റെ രംഗപ്രവേശം. പ്രിന്ററും പബ്ളിഷറും കെ.എം. അബ്ദുല്‍ അഹദ് തങ്ങള്‍ തന്നെയായിരുന്നു. അബ്ദുര്‍റഹ്മാന്‍ മുന്നൂര് ആണ് പത്രാധിപരുടെ ചുമതല നിര്‍വഹിച്ചിരുന്നത്. വെള്ളിമാടുകുന്നിലെ ഐ.എസ്.ടി. ബില്‍ഡിംഗിലായിരുന്നു ഓഫീസ്. അച്ചടി രോഷ്നി ഓഫ്സെറ്റ് പ്രസ്സില്‍നിന്നും.

നിരോധനം നീങ്ങി പ്രബോധനം വാരിക പുനഃപ്രസിദ്ധീകരണം തുടങ്ങിയശേഷം ബോധനം വാരിക,മൂന്ന് മാസത്തിലൊരിക്കല്‍ ഇറങ്ങുന്ന ഒരു അക്കാദമിക് ജേര്‍ണലായി പുറത്തിറങ്ങാന്‍ തുടങ്ങി. ക്രൌണ്‍ 1/8 സൈസില്‍ 148 പേജുകളോടുകൂടിയ ത്രൈമാസികയുടെ ആദ്യലക്കം 1995 ജനുവരിയില്‍ പുറത്തിറങ്ങി. കെ.സി. അബ്ദുല്ല മൌലവി ചീഫ് എഡിറ്ററും റഹ്മാന്‍ മുന്നൂര് എഡിറ്ററുമായിരുന്നു. പത്രാധിപസമിതിയില്‍ ഒ. അബ്ദുര്‍റഹ്മാന്‍, ടി.കെ. ഉബൈദ്, പ്രൊഫ. യാസീന്‍ അശ്റഫ്, എന്‍.എം. ഹുസൈന്‍ എന്നിവരാണുണ്ടായിരുന്നത്. ഡോ. പി. ഇബ്റാഹീം, ഡോ. മുഹ്യുദ്ദീന്‍ ആലുവായ്, ടി.കെ. അബ്ദുല്ല എന്നിവര്‍ കണ്‍സള്‍ട്ടന്റ് എഡിറ്റര്‍മാരായിരുന്നു. കമ്യൂണിസ്റ് നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഡോ. എന്‍.വി.പി. ഉണിത്തിരി, ഡോ. കെ.കെ.എന്‍. കുറുപ്പ്, ഡോ. സി.കെ. കരീം, ജ. വി.എം. താര്‍കുണ്ഡെ, അഡ്വ. ജോണ്‍ ജോസഫ്, സയ്യിദ് ശഹാബുദ്ദീന്‍. എം.പി, അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, ഡോ. എം. ഗംഗാധരന്‍, ജ. വി.ആര്‍. കൃഷ്ണയ്യര്‍, പ്രൊഫ. കെ.എ. ജലീല്‍, ഡോ. കെ.എം. ബഹാവുദ്ദീന്‍ തുടങ്ങിയ പ്രഗത്ഭമതികള്‍ ബോധനത്തിന്റെ വിവിധ ലക്കങ്ങളില്‍ എഴുതിയിരുന്നു.

കെ.സി. അബ്ദുല്ല മൌലവിയുടെ നിര്യാണത്തെത്തുടര്‍ന്ന് 95 ഒക്ടോബര്‍ മുതല്‍ ടി.കെ. അബ്ദുല്ലയാണ് ബോധനത്തിന്റെ ചീഫ് എഡിറ്റര്‍സ്ഥാനം നിര്‍വഹിച്ചുപോന്നത്. എട്ട് ലക്കം പുറത്തിറങ്ങിയശേഷം 1995 ഒക്ടോബര്‍ ലക്കത്തോടെ പ്രസിദ്ധീകരണം നിലച്ചു.

1998 സെപ്തംബര്‍ മുതലാണ് ബോധനം ദ്വൈമാസിക പ്രസിദ്ധീകരണമാരംഭിച്ചത്. തുടക്കത്തില്‍ വെള്ളിമാടുകുന്നിലായിരുന്നു അച്ചടിയും ഓഫീസും. ഇപ്പോള്‍ എഡിറ്റിംഗ് ശാന്തപുരത്തും അഡ്മിനിസ്ട്രേറ്റീവ് ഓഫീസും അച്ചടിയും വെള്ളിമാടുകുന്നിലുമാണ്.

ഗഹനമായ പഠന ഗവേഷണങ്ങള്‍, മഹദ് വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തല്‍, ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ അവലോകനം, കാലിക വിഷയങ്ങളെസ്സംബന്ധിച്ച ഇസ്ലാമിക നിലപാ ടുകള്‍ വ്യക്തമാക്കുന്ന ഫത്വകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്ന ബോധനം മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇസ്ലാമിക-വൈജ്ഞാനിക പത്രമാണ്.

© Bodhanam Quarterly. All Rights Reserved

Back to Top