മതവും പൊതുമണ്ഡലവും: വേറിട്ട സംഭാഷണങ്ങള്‍

കെ അഷ്‌റഫ്‌‌
img

എണ്‍പതുകള്‍ മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന  യുര്‍ഗന്‍ ഹാബര്‍മാസിന്റെ പൊതുമണ്ഡലത്തെ കുറിച്ചുള്ള പുസ്തകമാണ് പൊതുമണ്ഡലം എന്ന ആശയത്തെ കുറിച്ച് പുതിയ രീതിയില്‍ സംസാരിക്കാന്‍ തുടങ്ങിയത്. പതിനെട്ടാം നൂറ്റാണ്ടില്‍ യുറോപ്പില്‍ വികസിച്ച പൊതുമണ്ഡലം എന്ന പുതിയ സാമൂഹിക ഇടം(സോഷ്യല്‍ സ്‌പേസ്) കുടുംബം, സാമ്പത്തികം, സ്‌റ്റേറ്റ് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു സാമുഹിക ഇടമാണെന്നു ബര്‍മാസ് വിശദീകരിച്ചു. ഇവിടെ വ്യക്തികള്‍ തമ്മില്‍ മറ്റു സാമൂഹിക ഇടങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംസാരിക്കുന്നുവെന്നും അദേഹം സങ്കല്‍പ്പിക്കുന്നു. പൊതു മണ്ഡലം എന്നത്   കുടുംബം അടക്കമുള്ള ഇടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആളുകള്‍ യുക്തിപരമായി  സംവദിക്കുന്ന  ഇടമായാണ്ഹാബര്‍മാസ് വിഭാവന ചെയ്യുന്നത്. മാത്രമല്ല  സ്‌റ്റേറ്റ് പലപ്പോഴും ശക്തിയുടെ ഭാഷ സംസാരിക്കുമ്പോള്‍ പൊതുമണ്ഡലം എന്നത് യുക്തിപരമായ സംവാദത്തിന്റെ ഇടമായി സങ്കല്‍പിക്കപെട്ടു. പൊതുമണ്ഡലം അങ്ങനെ  സ്‌റ്റേറ്റ്, കുടുംബം, സാമ്പത്തിക ഘടന ഇവയുടെ തന്നെ ഒരു വിമര്‍ശം ആയി മാറുമെന്ന പ്രതീക്ഷയും ഹബെര്‍മാസ് പുലര്‍ത്തുന്നു. സ്‌റ്റേറ്റ് ഫാഷിസം വിഭജിച്ച ജര്‍മ്മന്‍ സമൂഹത്തെ ഒന്നിച്ചു നിറുത്താന്‍ ഹാബര്‍മാസിന് ഈ കാഴ്ചാപ്പാട് വളരെ അത്യാവശ്യമായിരുന്നുവന്നു നമുക്കു കാണാം. എന്നാല്‍ ഹാബര്‍മാസിന്റെ പൊതുമണ്ഡലവും മതത്തിന്റെ അതിനകത്തെ  സ്വാധീനത്തെയും പ്രസക്തിയെയും നിലപാടുകളെയും  കുറിച്ച് ഇന്നത്തെ കാലത്തെ പ്രബലരായ നാല് ചിന്തകര്‍ (ജൂഡിത്ത് ബട്ട്‌ലര്‍, ചാള്‍സ് ടെയ്‌ലര്‍, കൊണേല്‍ വെസ്റ്റ്, യുര്‍ഗാന്‍ ഹബെര്‍മാസ്)  നടത്തുന്ന സംഭാഷണമാണ് The Power of Religion in the Public Sphere എന്ന പുസ്തകം. എടുവാഡ് മേനഡിയെറ്റ, ജോനാഥന്‍ വാന്‍ആന്റ്വെപാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് എഡിറ്റ് ചെയ്ത പുസ്തകത്തിലെ സംഭാഷണങ്ങളുടെ മോഡറേറ്റര്‍ െ്രെകഗ് കാല്‍ഹൂനാണ്.

ഹാബര്‍മാസിന്റെ മതവും പൊതുമണ്ഡലവും:
ഹാബെര്‍മാസിന്റെ പോതുമണ്ഡലത്തെ കുറിച്ചുള്ള സമീപനം  പലപ്പോഴും മതം പ്രവര്‍ത്തിക്കുന്ന രീതികള്‍ അത്ര സൂക്ഷ്മമായി വായിച്ചിട്ടില്ല എന്നാണ്  വിമര്‍ശനം. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷമായി ഹെബര്‍മാസ് മതത്തെ പല രീതിയില്‍ പരിഗണിക്കുന്നുവെന്നു കാണാം. രാഷ്ട്രീയത (ജീഹശശേരമഹ) സ്വകാര്യപൊതു ജീവിതതിലാകമാനം വ്യാപരിക്കുന്നുവെന്ന സമീപനമാനിവിടെ ഹാബര്‍മാസ് സ്വീകരിക്കുന്നത്. മനുഷ്യര്‍, സ്ഥാപനങ്ങള്‍, സാമൂഹികവും വ്യക്തിപരവുമായ സാഹചര്യങ്ങള്‍ ഇവയിലൊക്കെ രാഷ്ട്രീയ അധികാരം നിലനില്‍ക്കുന്നു. അതുകൊണ്ട് തന്നെ മതത്തെ അധികാരത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് മാറ്റിനിറുത്തണമെന്ന്  അദേഹം കരുതുന്നില്ല. വേറൊരു രീതിയില്‍ വിശദീകരിച്ചാല്‍ പണ്ട് സ്റ്റേറ്റിന്റെ അധികാരം മതം കൈയാളിയിരുന്നു. അവിടെ നിന്ന്  മാറി മതം  ഇപ്പോള്‍ സ്‌റ്റേറ്റ് അധികാരത്തിനു കീഴില്‍ വന്നു നില്‍കുന്ന കാലമാണിത്. അത് കൊണ്ട് മതത്തിന് എല്ലാം നിയന്ത്രിക്കുന്ന ആ പഴയ റോളിലേക്ക് പോകാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നത്  കാലം തെറ്റിയ  ചിന്തയാണ് എന്ന് ഹാബര്‍മാസ് പറയുന്നു. മാത്രമല്ല പണ്ടത്തെ പോലെ ഏതെങ്കിലും ഏക അധികാരത്തിനു കീഴില്‍ സമുഹം സംഘടിക്കുന്നില്ല. സമൂഹം എന്ന ആശയം തന്നെ ഇപ്പോള്‍ ചിതറിയ, പരസ്പരം മത്സരിക്കുന്ന, മണ്ഡലമാണ്.  ഇന്നത്തെ മനുഷ്യ ഇടപാടുകളെ മനുഷ്യന് തന്നെ നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു യന്ത്രം പോലെയാണ് ഹെബര്‍മാസ് പറയുന്നത്. മതത്തിലൂടെ എല്ലാം കൈയാളുന്ന രാഷ്ട്രീയത  തിരിച്ചു വരുമെന്നും ഇനിയും മനുഷ്യനെ ഒന്നിച്ചു ബന്ധിപ്പിച്ചു നില നിര്‍ത്തുമെന്നും  പറയുന്നത് എത്രത്തോളം യുക്തിപരമാണ് എന്നാണ് ഹെബര്‍മാസ് ചോദിക്കുന്നത്.

സമൂഹം മതത്തില്‍ വിശ്വസിക്കാം  പക്ഷേ സ്‌റ്റേറ്റ് മത മുക്തമാകണം എന്നത് മാത്രമാണ് പ്രായോഗികമായ വഴി. മതത്തെ സ്‌റ്റേറ്റില്‍ നിന്ന് മാറ്റി  നിര്‍ത്തുകയും എന്നാല്‍ മതത്തെ പൊതുമണ്ഡലത്തിന്റെ ഭാഗമായി കാണുകയും ചെയ്യുക എന്നാണ് ഹാബര്‍മാസ്  നിര്‍ദേശിക്കുന്നത്. മതം ഇന്നൊരു ശക്തമായ സാന്നിദ്ധ്യമായ സ്ഥിതിക്ക് അതിനെ കൈയൊഴിയാതെ തന്നെ പരമാവധി അപകടം കുറച്ചു കൈകാര്യം ചെയ്യുക എന്ന രീതി നമുക്കിവിടെ കാണാം. ഇങ്ങനെ മതത്തെ കുറച്ചു കൂടി സൃഷ്ടിപരമായി സമീപിക്കാം എന്നാണ് ഹെബര്‍മാസിന്റെ നിലപാട്. മതത്തെ എങ്ങനെ ഈ രീതിയില്‍ രാഷ്ട്രീയ വിമോചനം, ബഹുസ്വരത ഇവയുടെ ഭാഗമാക്കി മാറ്റാം എന്നാണ്  ഹെബര്‍മാസ് ആലോചിക്കുന്നത്. ഇവിടെ സെക്യുലരിസത്തിന്റെ പഴയ കടുംപിടുത്തമില്ലാതെ തന്നെ  'പോസ്റ്റ് സെക്യുലര്‍'  സമീപനം ഹെബര്‍മാസ് പുലര്‍ത്തുന്നുവന്നു പല ഗവേഷകരും  അഭിപ്രായപെടുന്നു.

ചാള്‍സ് ടെയ്‌ലറും സെക്യുലരിസവും:
ചാള്‍സ്  ടെയ്‌ലര്‍  പറയുന്നത് പൊതുമണ്ഡലത്തിലെ മതം എന്നത് ഒരു സ്‌പെഷ്യല്‍ കേസ് ആയി എടുക്കേണ്ട, അതെപ്പോഴും അപകടം ഉണ്ടാക്കുമെന്ന ഭീതിയോടെ കൈകാര്യം ചെയ്യേണ്ട, ഒരു വിഷയമല്ല. മതത്തെ ഒരു സ്‌പെഷ്യല്‍ കേസ് ആയി എടുക്കുന്നത് ഒരു വെസ്‌റ്റേണ്‍  സെക്യുലര്‍ രാഷ്ട്രീയമാണ്. മത രഹിതമായ യുക്തിയെ പ്രത്യേക പദവി നല്‍കുകയും എന്നാല്‍  മതത്തെ പുറത്താക്കുകയും ചെയ്യുന്നതിനെ ടെയ്‌ലര്‍ എതിര്‍ക്കുന്നു. മാത്രമല്ല ഭരണകൂടം മതത്തെ സെക്യുലരിസത്തിനു മേല്‍ പ്രാധാന്യം കൊടുക്കയോ നേരെ തിരിച്ചോ ആവുന്നതില്‍ വലിയ കാര്യമില്ലെന്നും ടെയ്‌ലര്‍ പറയുന്നു. ഭരണകൂടം ഒരു ന്യൂട്രല്‍ സമീപനം സ്വീകരിക്കണം എന്ന വാദമാണ് ടെയ്‌ലര്‍ക്കുള്ളത്. പൊതു നന്മകള്‍ ഉറപ്പു വരുത്തുന്ന തരത്തില്‍ മതത്തെയും സെക്യുലരിസത്തെയും  ജനാധിപത്യ സമൂഹത്തിന്റെ ഭാഗമായി കാണാന്‍  തയാറാവണം. ശരിക്കും വൈവിധ്യത്തെ സംരക്ഷിക്കലാണ് സെക്യുലറിസം എന്ന് ടെയ്‌ലര്‍ കരുതുന്നു അല്ലാതെ മതേതരത്വത്തിനെ മതത്തിനു മേല്‍ സ്ഥാപിക്കലല്ല എന്നും അദേഹം പറയുന്നു. സ്വാതന്ത്ര്യം, സമത്വം, തുല്യത ഇവയെയാണ് ടെയ്‌ലര്‍ പൊതു നന്മയായി കാണുന്നത്.

സാമൂഹിക വൈവിധ്യത്തിനു വേണ്ടിയുള്ള സമരങ്ങളിലെ ഒരു പാട് ഘടകങ്ങളില്‍ ഒന്ന് മാത്രമാണ് മതം എന്നതാണ്  ടെയിലര്‍ ഉന്നയിക്കുന്ന പ്രധാന നിരീക്ഷണം. മതത്തെ   യുക്തി, രാഷ്ട്രീയം ഇവയുമായി ബന്ധപ്പെടുത്തി ഒരു സ്‌പെഷ്യല്‍ കേസ് ആയി കാണേണ്ടതില്ല. ഇത് മതത്തെ കുറിച്ചുള്ള കുറിച്ച തെറ്റ് ധാരണ മാത്രമല്ല ഇത് മറിച്ചു സംസ്‌കാരത്തെയും സമൂഹത്തെയും  വ്യക്തികളുടെ എജെന്‍സിയെയും ഒക്കെയുള്ള  തെറ്റിദ്ധാരണയാണ്.  ചിലയാളുകള്‍ വിചാരിക്കുന്ന പോലെ വ്യക്തിയുടെ സ്വകാര്യ വിചാരങ്ങളും പൊതുയുക്തികളും തമ്മില്‍ അത്രവേഗം വ്യത്യാസപെടുത്താമെന്നു ടെയ്‌ലര്‍ വിചാരിക്കുന്നില്ല. അതുകൊണ്ട് തന്നെ മതം സ്വകാര്യ ജീവിതത്തിലും പൊതു ജീവിതത്തിലും എന്ന വിഭജനം അത്രത്തോളം കാര്യക്ഷമമായ വിഭജനമായി അദേഹം കരുതുന്നില്ല.

നേരത്തെ സൂചിപ്പിച്ചത് പോലെ ഹെബര്‍മാസ് മതത്തെ നിരാകരിക്കുന്നില്ല എന്ന് കാണാം. എന്നാല്‍  മതത്തിന്റെ ധാര്‍മിക പ്രചോദനങ്ങളെ പൊതു(സെക്യുലര്‍ എന്ന് വായിക്കുക) നന്മയുടെ ഭാഗമായി വിവര്‍ത്തനം ചെയ്യണമെന്നു അദേഹം പറയുന്നു. അന്തിമ വിശകലനത്തില്‍ 'മതേതര യുക്തി മാത്രമെന്ന ഹെബര്‍മാസിന്റെ സമീപനത്തോട്  ടെയ്‌ലര്‍ വിയോജിക്കുന്നു. മതവും സെക്യുലരിസവും ഉള്‍പ്പെട്ട ഒരു ബഹുസ്വരതയെ കുറിച്ച് ടെയ്‌ലര്‍  സംസാരിക്കുന്നു. ടെയ്‌ലര്‍ സങ്കല്പിക്കുന്നത്  പൊതു മണ്ഡലം എന്നത് മതത്തെയും സെക്യുലരിസത്തെയും യാതൊരു വിവേചനവും ഇല്ലാതെ കാണുന്ന ന്യൂട്രല്‍ സ്ഥാപനം  ആയിട്ടാണ്. ഹെബര്‍മാസിന് പൊതുമണ്ഡലം എന്നത് മതത്തെ ഉള്‍കൊള്ളണം എന്ന് പറയുമ്പോള്‍ തന്നെ അന്തിമമായി മതത്തെ ഒരു പരിധി കഴിഞ്ഞാല്‍ നിരാകരിച്ചു മുന്നോട്ട് പോകുന്ന സെക്യുലര്‍ സ്ഥാപനം ആണ്.

ജൂഡിത്ത് ബട്‌ലറും പൊതുമണ്ഡലത്തിന്റെ പരിധികളും: ജൂഡിത്ത് ബട്‌ലര്‍ പറയുന്നത് പൊതുമണ്ഡലം എന്നത് തന്നെ ചില മത(ഉദാ: ക്രിസ്ത്യന്‍) പാരമ്പര്യങ്ങളുടെ ലളളലര േ ആണെന്നാണ്. മതേതരവല്‍കരണം മതം പുതിയ രീതിയില്‍ പൊതുമണ്ഡലത്തില്‍ നിലനില്‍കുന്ന രീതിയാണെന്നും ബട്‌ലര്‍ പറയുന്നു. ബട്‌ലര്‍ പറയുന്നത് നാം പൊതുമണ്ഡലം എന്ന ആശയത്തെ തന്നെ പ്രശ്‌നവല്കരിക്കണം. അതുണ്ടാക്കുന്ന ബഹിഷ്‌കരണത്തെയും കേള്‍വിയുടെയും സംവേദന ക്ഷമതയുടെയും പരിധി(limits on the audible and the   sensible) എന്നതിനെ കുറിച്ച് ചിന്തിക്കുകയും കൂടുതല്‍ വിശകലനം നടത്തുകയും ചെയ്യണം. പൊതു മണ്ഡലത്തെ കുറിച്ച വ്യത്യസ്തമായി ചിന്തിച്ചവര്‍ പൊതു മണ്ഡലത്തിന്റെ  പരിധികളെയും ബഹിഷ്‌കരണങ്ങളെയും നേരിട്ടവരായിരുന്നുവെന്നു ബട്‌ലര്‍ പറയുന്നു.

ബട്‌ലര്‍ സംസാരിക്കുന്നത് 'മതം' 'പൊതു മണ്ഡലം' തുടങ്ങിയ ആശയങ്ങളെ ചരിത്രവല്‍കരിച്ചുകൊണ്ടാണ്.  യുറോപ്പിലും അമേരിക്കയിലും നടക്കുന്ന ചര്‍ച്ചകളില്‍ 'മതം' 'പൊതു മണ്ഡലം' ഇവയുടെ തന്നെ ഉള്ളില്‍ വരുന്ന വളരെ നോര്‍മലായ ഘടകങ്ങള്‍ ആയി ക്രിസ്ത്യന്‍, പാശ്ചാത്യന്‍ തുടങ്ങിയ മത ദേശ സ്ഥാനങ്ങള്‍ കടന്നു വരികയും എന്നാല്‍  ഇസ്‌ലാം ഇതില്‍ നോന്നൊക്കെ ബഹിഷ്‌കൃതമാവുന്ന സ്ഥിതി വിശേഷമുണ്ടെന്നു പറയുന്നു. ( പുസ്തകത്തില്‍ തന്നെ മറ്റൊരിടത്ത്  ചാള്‍സ് ടെയ്‌ലറും ഇത് പങ്കു വെക്കുന്നു). അപ്പോള്‍ ഏതു മതം, ആരുടെ പൊതു മണ്ഡലം തുടങ്ങിയ ചോദ്യങ്ങള്‍ കൂടി അഭിമുഖികരിച്ചുകൊണ്ടും പ്രശ്‌നവല്കരിച്ചു കൊണ്ടും ബട്‌ലര്‍ തന്റെ വിശകലനം മുന്നോട്ടു കൊണ്ട് പോവുന്നു. ഹെബര്‍മാസിന്റെയും ടെയ്‌ലറിന്റെയും മതത്തോടും പൊതുമണ്ഡലത്തോടുമുള്ള എളുപ്പത്തില്‍ സാധ്യമാവുന്ന സമീപനത്തില്‍ നിന്ന് മാറി പൊതു മണ്ഡലം ബഹിഷ്‌കരിക്കുന്ന സ്വത സ്ഥാനങ്ങളെ  കുറിച്ചുള്ള നിരന്തരമായ ആലോചനയും കരുതലും ഉള്ള   നീക്കത്തിലൂടെ പൊതു മണ്ഡലത്തെ വ്യത്യാസങ്ങളുടെ ഇടം എന്ന രീതിയില്‍ അവര്‍ പുന: നിര്‍വചിക്കുന്നു. എന്താണ് ബഹിഷ്‌കരിക്കപെടുന്നത് എന്നതൊരു പ്രാഥമിക പ്രശ്‌നമായി അവര്‍ കാണുന്നു എന്നതാണ് നേരത്തെ സൂചിപ്പിച്ച മറ്റു രണ്ടു പേരില്‍ നിന്ന് അവരെ വ്യത്യസ്തമാക്കി നിറുത്തുന്നത്.

ബട്‌ലര്‍ തന്റെ വിമര്‍ശനം നടത്തുന്നത് ഇസ്രയേല്‍ വിമര്‍ശനം 'ആന്റി സെമിറ്റിസം' എന്ന് വിളിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്. വളരെ ദീര്‍ഘമായ വിശകലനങ്ങളിലൂടെ  ബട്‌ലര്‍ ആലോചിക്കുന്നത്  ഇസ്രയേലിനെ എങ്ങനെ വിമര്‍ശിക്കണം എന്ന പ്രശ്‌നമാണ്. രണ്ടു പ്രധാന പ്രശ്‌നം അവര്‍ ചര്‍ച്ച ചെയ്യുന്നു. ഒന്ന്) ഇസ്രയേല്‍ വിമര്‍ശനം എന്ന പേരില്‍ നിലനില്‍ക്കുന്ന ആന്റി സെമിറ്റിസം ഉണ്ട്. അത് വിമര്‍ശകരും അതിനെ  എതിര്‍ക്കുന്ന സിയോണിസ്റ്റുകളും ഒരു പോലെ പങ്കിടുന്നതാണ്. രണ്ടു) ഇസ്രയേല്‍ വിമര്‍ശനം ഒരു തരം ജൂത മത വിമര്‍ശനമാണ്. ബട്‌ലര്‍ തന്നെ ഇങ്ങനെയുള്ള സെക്യുലര്‍ വിമര്‍ശനത്തില്‍ നിന്ന് മാറി ജൂത മതത്തിന്റെ ഉള്ളില്‍ നിന്നുള്ള ഒരു സിയോണിസ്റ്റ് വിമര്‍ശനത്തിന്റെ സാധ്യതയാണ് അന്വേഷിക്കുന്നത്. പലപ്പോഴും 'വിമര്‍ശകന്‍' എന്നത് ഒരു സെക്യുലര്‍ സ്ഥാനമാണ് എന്നതിനെയും ബട്‌ലര്‍ പ്രശ്‌നവല്കരിക്കുന്നു. വാല്‍റ്റര്‍ ബെന്യാമിന്‍, ഹന്ന ആര്‍നെട്റ്റ്, ഫ്രാന്‍സ് കാഫ്ക  തുടങ്ങിയ കഴിഞ്ഞ നൂറ്റാണ്ടിലെ നിരവധി ജൂത പശ്ചാത്തലമുള്ള ചിന്തകരുമായുള്ള ഒരു വിമര്‍ശന സംഭാഷണമാണിത്.

കൊണേല്‍ വെസ്റ്റും പൊതു മണ്ഡലത്തിലെ വിമോചനമതവും:
ഒരു പ്രത്യേക രീതിയിലുള്ള Prophetic Christiantiy യുടെ ഭാഗമായി സംസാരിക്കുന്ന ചിന്തകനാണ് കൊണേല്‍ വെസ്റ്റ്. Prophetic എന്നതിനു ക്രിസ്ത്യന്‍ വിമോചന ദൈവശാസ്ത്രത്തിനുള്ളില്‍ വളരെ പ്രത്യേകമായ അര്‍ഥമാണുള്ളത്. ദൈവ ശാസ്ത്ര ദൗത്യം എന്നത് കാലഘട്ടത്തിന്റെ സാമൂഹിക വിമര്‍ശനം മാത്രമല്ല. അതിലുപരി അത് ദൈവത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് വ്യാഖ്യാനിക്കല്‍ കൂടിയാണ്. നാം ജീവിക്കുന്ന കാലമേതാണെന്നും അതിനോട് ദൈവം എങ്ങനെ പ്രതികരിക്കാനാണ് പറയുന്നതെന്നുമുള്ള കാഴ്ചപ്പാട് കൊണേല്‍ വെസ്റ്റ് ഉയര്‍ത്തിപ്പിടിക്കുന്നു. ഈയൊരു സമീപനം കറുത്ത ദൈവ ശാസ്ത്രം, ലാറ്റിന്‍ അമേരിക്കന്‍ വിമോചന ദൈവ ശാസ്ത്രം തുടങ്ങിയവക്കകത്തു തന്നെ വരുന്നതാണ്.

 അമേരിക്കന്‍ ഐക്യ നാടുകളിലെ തന്നെ തന്നെ സെക്യുലര്‍ ചിന്തകന്മാര്‍ നടത്തുന്ന പൊതു മണ്ഡലത്തിലെ മതത്തെ കുറിച്ചുള്ള സെക്യുലര്‍ പൊലിസിങ്ങിനെ കൊണേല്‍ വിമര്‍ശിക്കുന്നു. മതത്തിനുള്ള അതേ വരട്ടുവാദവും സംവാദ വിരുദ്ധതയും സെകുലറിസത്തിനും സെകുലറിസ്റ്റു സമീപനനങ്ങളിലും കാണാമെന്നു വെസ്റ്റ് പറയുന്നു. മത പോലിസ് പോലെ തന്നെ പ്രശ്‌നകരമായ ജനാധിപത്യ വിരുദ്ധമായ സെക്യുലര്‍ പൊലിസിങ്ങിനെ വെസ്റ്റ് വിമര്‍ശിക്കുന്നു. മതത്തെയും മതേതരത്വത്തെയും കുറിച്ചുള്ള പതിവ് വിഭജനങ്ങള്‍ ചോദ്യം ചെയ്തു കൊണ്ട് പുതിയൊരു കാവ്യാത്മക സംഭാഷണം ആണ് വെസ്റ്റ് തന്റെ എഴുത്തിലൂടെ മുന്നോട്ട് വെക്കുന്നത്. നാം ഇതുവരെ കണ്ട അങ്ങേയറ്റം വിശകലന സ്വഭാവമുള്ള ഇടപെടലുകളില്‍  നിന്ന് വ്യത്യസ്തമായി സംസാരിക്കുന്ന കോണല്‍ വെസ്റ്റ് ദൈവശാസ്ത്രത്തിന്റെ അഴകുള്ള   ഭാഷയിലാണ് സംസാരിക്കുന്നത്. മതം, പൊതു മണ്ഡലം ഇവയെ കുറിച്ച് ഏറെ പ്രബലമായ പുരോഗമന രാഷ്ട്രീയത്തിന്റെ  ഹിംസത്മക സമീപനങ്ങളെ വെസ്റ്റ് വിമര്‍ശിക്കുന്നു. ആര്‍ത്തിയെയും ഭയത്തെയും ഹിംസയെയും വ്യക്തിപരമായും സംഘടിതമായും ചെറുക്കുന്ന പ്രവാചക മതത്തെ വെസ്റ്റ് ഏറെ മതിപ്പോടെ കാണുന്നു.

The Power of Religion in Public Sphere. Judith Butler, Jurgen Habermas, Charles Taylor, Cornel West, Edited by Eduardo Mendieta and Jonathan VanAntwerpen.
( Columbia Universtiy Press 2011).

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top