അന്താരാഷ്ട്ര സകാത്ത് കോണ്‍ഫറന്‍സ് കേരള 2018 ഇന്ത്യയിലെ ആദ്യത്തെ സമഗ്ര സകാത്ത് സമ്മേളനം

ഡോ. എ.എ ഹലീം‌‌
img

നാഗരികതയുടെ സുപ്രധാനമായ ഈടുവെപ്പുകളിലൊന്നാണ് ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ. താത്ത്വികവും പ്രായോഗികവുമായ തലങ്ങളില്‍ പ്രസ്തുത സമ്പദ്ഘടനയുടെ നെടുംതൂണായി വര്‍ത്തിച്ചത് സകാത്ത് വ്യവസ്ഥയായിരുന്നു. മുസ്‌ലിം സമൂഹത്തിലെ പൂര്‍വകാല പണ്ഡിതന്മാരും ധനശാസ്ത്ര വിദഗ്ധരും സകാത്തെന്ന നിര്‍ബന്ധ ബാധ്യതയുടെ പ്രാധാന്യം തിരിച്ചറിഞ്ഞവരും വേണ്ടവിധം മനസ്സിലാക്കിയവരുമായിരുന്നു. തദടിസ്ഥാനത്തിലാണ് വിലപ്പെട്ട രചനകളിലൂടെയും കാലാനുസൃതമായ നിലപാടുകളിലൂടെയും അവര്‍ സകാത്തിന്റെ ധനപരവും പ്രബോധനപരവും സാമൂഹികവുമായ പ്രസക്തിയെ ഒരുപോലെ അടയാളപ്പെടുത്താന്‍ യത്‌നിച്ചത്. സുപ്രധാനമായ ആരാധനാകര്‍മമാണെന്നതോടൊപ്പം ദാരിദ്ര്യനിര്‍മാര്‍ജനത്തിലും സാമൂഹിക പുനര്‍നിര്‍മാണ പ്രക്രിയയിലും സകാത്ത് വ്യവസ്ഥക്ക് വഹിക്കാന്‍ കഴിയുന്ന പങ്ക് അവര്‍ സ്പഷ്ടമായി വരച്ചുകാട്ടി.
സമകാലിക ലോകത്ത് ഇസ്‌ലാമിക സമൂഹത്തിന് വിനഷ്ടമായ അന്തസ്സും ആധിപത്യവും വീണ്ടെടുക്കുന്നതിലും സകാത്തിന് തന്നെയാണ് മുഖ്യ പങ്ക് വഹിക്കാനുള്ളത്. അതുകൊണ്ടുതന്നെ സകാത്ത് വ്യവസ്ഥയുടെ സമ്പൂര്‍ണമായ പുനഃസ്ഥാപനം കാലത്തിന്റെ ഏറ്റവും വലിയ തേട്ടമാണ്. സമുദായത്തിന്റെ സത്വര ശ്രദ്ധയും പരിഗണനയും അര്‍ഹിക്കുന്ന വിഷയങ്ങളില്‍ മുഖ്യമാണത്.
ചരിത്രപരമായ കാരണങ്ങളാല്‍ മധ്യകാല നൂറ്റാണ്ടുകളില്‍ ചൈതന്യമറ്റുപോയ സകാത്ത് വ്യവസ്ഥ, ആധുനിക കാലത്ത് ദൃശ്യമായ ഇസ്‌ലാമിക നവജാഗരണ സംരംഭങ്ങളുടെ ഫലമായി പുതുജീവന്‍ നേടാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദശകങ്ങളില്‍ വിവിധ മുസ്‌ലിം നാടുകളില്‍ സകാത്തിന്റെ സംഘടിത ശേഖരണത്തിനും വിതരണത്തിനും സര്‍ക്കാര്‍ തലത്തിലും അല്ലാതെയും നിരവധി സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. അതിന് ഉപോദ്ബലകമായി നിരവധി അന്താരാഷ്ട്ര സകാത്ത് സമ്മേളനങ്ങളും നടന്നിട്ടുണ്ട്, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. സകാത്തിന്റെ സമഗ്ര പഠനം ലക്ഷ്യമാക്കി പൊതുവിലും സമകാലിക പ്രശ്‌നങ്ങള്‍ സവിശേഷമായും ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളവയും അതില്‍ ഉള്‍പ്പെടുന്നു. ഈയിനത്തില്‍ ശ്രദ്ധേയമായ ഒരു ചുവടുവെപ്പായിരുന്നു, കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര സകാത്ത് കോണ്‍ഫറന്‍സ്.

കൊച്ചി അന്താരാഷ്ട്ര സകാത്ത് കോണ്‍ഫറന്‍സ്

സകാത്ത് സാമൂഹിക വികസനോപാധി ( Zakat as a social development tool)  എന്ന പ്രമേയത്തെ ആസ്പദമാക്കി, ബൈത്തുസ്സകാത്ത് കേരള കൊച്ചിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സകാത്ത് കോണ്‍ഫറന്‍സ് ധിഷണാ രംഗത്ത് ചലനം സൃഷ്ടിച്ച ചരിത്ര സംഭവമായി.
സാമൂഹിക പുരോഗതിയില്‍ സുസ്ഥിരവും ക്രിയാത്മകവുമായ പങ്കുവഹിക്കാന്‍ കഴിയുന്ന സംവിധാനമെന്ന നിലയില്‍ സകാത്തിന്റെ സാധ്യതകളെ ആഴത്തില്‍ വിശകലനവിധേയമാക്കാനും പുതിയ വെല്ലുവിളികളെ സധൈര്യം നേരിടാന്‍ ആത്മവിശ്വാസം പകരുന്നതുമായി, കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍.  
വിശ്വാസികളുടെ നിര്‍ബന്ധ ബാധ്യത എന്നതോടൊപ്പം അടിസ്ഥാന വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായകമാവണം സകാത്ത് എന്ന് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു. സകാത്തിന്റെ സംഘടിതമായ ശേഖരണത്തെയും വിതരണത്തെയും സംബന്ധിച്ച് താത്വികവും പ്രായോഗികവുമായ വശങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്ത, ഇന്ത്യയിലെ തന്നെ പ്രഥമ സകാത്ത് സമ്മേളനം ശ്രദ്ധേയമായ അക്കാദമിക അനുഭവങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് സമാപിച്ചത്. ദേശീയ-അന്തര്‍ദേശീയ രംഗങ്ങളില്‍ പ്രശസ്തരായ ധനശാസ്ത്ര വിദഗ്ധര്‍, മതപണ്ഡിതന്മാര്‍, അധ്യാപകര്‍, ഗവേഷകര്‍, അക്കാദമീഷ്യര്‍, ആക്ടിവിസ്റ്റുകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, നയതന്ത്രജ്ഞര്‍ തുടങ്ങിയവരുടെ നീണ്ട നിര കോണ്‍ഫറന്‍സിന്റെ ഉള്ളടക്കപരമായ ഗാംഭീര്യവും അക്കാദമിക പ്രാധാന്യവും വര്‍ധിപ്പിച്ചു. വിവിധ സെഷനുകളില്‍ ഉടനീളം അവരുടെ സജീവമായ സാന്നിധ്യവും ക്രിയാത്മകമായ ഇടപെടലുകളുമുണ്ടായത് ചര്‍ച്ചകളെ അവിസ്മരണീയമായ അനുഭവമാക്കി.
 ഏപ്രില്‍ 28, 29 തീയതികളില്‍ ഹോട്ടല്‍ ലേ മെറിഡിയനില്‍ നടന്ന അക്കാദമിക സെമിനാറില്‍ ഇന്ത്യക്കകത്തു നിന്നും പുറത്തുനിന്നുമായി ഇരുനൂറിലധികം പണ്ഡിതന്മാരും ഗവേഷകരുമാണ് പങ്കെടുത്തത്. വ്യവസ്ഥാപിതവും കാര്യക്ഷവുമായ സംവിധാനങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ വീക്ഷണങ്ങളും ആശയങ്ങളും അനുഭവങ്ങളും ഭാവി പദ്ധതികളും അവര്‍ കൃത്യമായി അവതരിപ്പിച്ചു.
 മില്യന്‍ കണക്കിനു ജനങ്ങളെ ഞെരിച്ചുകൊണ്ടിരിക്കുന്ന ദാരിദ്ര്യത്തെ ലഘൂകരിക്കുകയെന്ന പൊതു ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. നിലവിലുള്ള പ്രതികൂല സാഹചര്യത്തില്‍ സമുദായത്തിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തലുകളുമുണ്ടായി.
 ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമേ, ഖത്തര്‍, കുവൈത്ത്, യു.എ.ഇ, ബഹ്‌റൈന്‍, ബംഗ്ലാദേശ്, ഇറാഖ്, മലേഷ്യ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, എത്യോപ്യ, ഉഗാണ്ട, സുഡാന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകരും വിദ്യാര്‍ഥികളും മറ്റ് വിദഗ്ധരും പ്രതിനിധികളായി സമ്മേളനത്തില്‍ പങ്കെടുത്തു. അവരില്‍ പലരും പ്രബന്ധാവതാരകര്‍ കൂടിയായിരുന്നു. പ്രതിനിധികളും പ്രബന്ധാവതാരകരുമായ വനിതകളുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു.
ഏഷ്യന്‍ രാജ്യങ്ങളില്‍ മലേഷ്യ, ആഫ്രിക്കയിലെ ഉഗാണ്ട, ഇന്ത്യയിലെ ഹൈദരാബാദ് എന്നിവിടങ്ങളിലെ സംഘടിത സകാത്ത് സംരംഭങ്ങളുടെ മാതൃകകള്‍ സമഗ്രവും വിശദവുമായ ചര്‍ച്ചയ്ക്ക് വിധേയമായി. അന്താരാഷ്ട്ര വേദികളായ യു.എന്‍, റെഡ് ക്രോസ്, ലോക ബാങ്ക് തുടങ്ങിയവ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സാമൂഹിക വികസനത്തിനുമുള്ള ഉപാധിയായി സകാത്തിനെ എങ്ങനെ നോക്കിക്കാണുന്നുവെന്നതിനെക്കുറിച്ച് വ്യക്തമായ അവബോധം പ്രതിനിധികള്‍ക്ക് ലഭ്യമായി. പുറമെ, വിവിധ മുസ്‌ലിം നാടുകളിലും മുസ്‌ലിം ന്യൂനപക്ഷ രാജ്യങ്ങളിലുമുളള സംഘടിത സകാത്ത് പ്രവര്‍ത്തനങ്ങളെപ്പറ്റി കൃത്യമായ ചിത്രം  ലഭിക്കാനും കോണ്‍ഫറന്‍സ് സഹായകമായി. നിലവില്‍ സുഡാനിലാണ് ഏറ്റവും കാര്യക്ഷമമായ സംഘടിത സകാത്ത് സംവിധാനമുള്ളത് എന്ന് വിലയിരുത്തപ്പെട്ടു. 
നിരവധി സാമ്പത്തിക വിദഗ്ധരും സാമൂഹിക ശാസ്ത്രജ്ഞരും സകാത്തിനെപ്പറ്റിയുള്ള കാലിക പ്രസക്തമായ ചിന്തകള്‍ പങ്കുവെച്ചു. ദാരിദ്ര്യനിര്‍മാര്‍ജനത്തിലും സാമൂഹിക വികസനത്തിലും സകാത്തിനുള്ള പങ്ക് അവരെല്ലാം ഊന്നിപ്പറഞ്ഞു. അതിലൂടെ, സാമൂഹികവും ഗുണപരവുമായ വശങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് സംഘടിത സകാത്തിനെ എങ്ങനെ പൊതുജന സമക്ഷം കൂടുതല്‍ കരുത്തോടെ അവതരിപ്പിക്കാമെന്നതിനെക്കുറിച്ചുള്ള പുതിയ അവബോധം ലഭിച്ചുവെന്നത് വലിയ നേട്ടമാണ്.
കേരളത്തിലെ സകാത്ത് കമ്മിറ്റികളെ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പല പുതിയ വസ്തുതകളും വെളിച്ചത്തു കൊണ്ടുവന്നു. ലഭ്യമായ കണക്ക് പ്രകാരം ഇപ്പോള്‍ പ്രതിവര്‍ഷം ഏതാണ്ട് 150 കോടി രൂപയാണ് പിരിച്ചെടുക്കുന്നത്. എന്നാല്‍, സകാത്ത് സംവിധാനം സംഘടിതവും കാര്യക്ഷമവും ആവുകയാണെങ്കില്‍ സ്വരൂപിക്കാവുന്ന സംഖ്യ 1500 കോടിയിലധികം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അഥവാ വെറും 10 ശതമാനം മാത്രമേ നിലവില്‍ ലഭ്യമാകുന്നുള്ളൂവെന്നര്‍ഥം. സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടവയില്‍ ഏറ്റവും ആകര്‍ഷകവും പ്രായോഗികവുമായ അനുഭവം ഉഗാണ്ടയിലെ House of Zakath and Waqf- നെക്കുറിച്ചുള്ളതാണ്. സകാത്തിനെ അവര്‍ സര്‍ക്കാര്‍ നിയമങ്ങളുടെ ഭാഗമാക്കിയെന്നതാണ് കൗതുകകരം. 14 ശതമാനമാണ് അവിടെ മുസ്‌ലിം ജനസംഖ്യയെങ്കിലും അവര്‍ക്ക് ഭരണരംഗത്ത് ആരോഗ്യകരമായ പങ്കാളിത്തമുണ്ട്.
സകാത്ത് സംഭരണത്തിനും  വിതരണത്തിനും സാമ്പത്തിക മേഖലയിലെ സാങ്കേതിക വിദ്യകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ച കൂടുതല്‍ ധാരണകള്‍ പങ്കുവെക്കപ്പെട്ടുവെന്നതും എടുത്തുപറയേണ്ടതാണ്.
ബഹുസ്വര സമൂഹത്തിലെ സകാത്ത് സംവിധാനത്തില്‍ ഇതര സമുദായങ്ങളില്‍നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ചാവിധേയമായി.
ഈ രംഗത്ത് അന്താരാഷ്ട്ര സര്‍വകലാശാലകളും സമാന ഏജന്‍സികളും നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണ പഠനങ്ങളുടെ ഫലം പ്രയോജനപ്പെടുത്താന്‍ സാധിക്കേണ്ടതാണ്. 
ഉദ്ഘാടന സമ്മേളനം, നാല് പ്ലീനറി സെഷന്‍, ഒമ്പത് പാരലല്‍  സെഷന്‍, മൂന്ന് പാനല്‍ ഡിസ്‌കഷന്‍ എന്നിവയിലായി 127 പേര്‍ പങ്കെടുത്തു. അവരുടെ അവതരണങ്ങള്‍ സകാത്തുമായി ബന്ധപ്പെട്ട വിവിധ വശങ്ങളെ സൂക്ഷ്മാവലോകനത്തിനു വിധേയമാക്കുന്നതും സകാത്ത് മാനേജ്‌മെന്റ് മേഖലയില്‍ പുതിയ ചുവടുവെപ്പുകള്‍ക്ക് കരുത്തു പകരുന്നതുമായിരുന്നു.

ഉദ്ഘാടന സമ്മേളനം
അന്താരാഷ്ട്ര സകാത്ത് കോണ്‍ഫറന്‍സിന്റെ ഭാഗമായ പൊതുസമ്മേളനം, ഏപ്രില്‍ 27-ന് വൈകുന്നേരം എറണാകുളം ടൗണ്‍ ഹാളില്‍ തിങ്ങിനിറഞ്ഞ പ്രൗഢമായ സദസ്സിനെ സാക്ഷിയാക്കി, അലീഗഢ് മുസ്‌ലിം സര്‍വകലാശാലാ വൈസ് ചാന്‍സ്‌ലര്‍ ഡോ. ത്വാരിഖ് മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. ലോകം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുള്ള കൃത്യമായ പരിഹാരമാണ് സകാത്തെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സകാത്തിന്റെ ലക്ഷ്യം നേടേണ്ടത് വ്യക്തികളെന്ന നിലയിലല്ല, സാമൂഹികമായാണ്. ധനിക- ദരിദ്ര ഭേദം കുറച്ചുകൊണ്ടുവന്ന് ജനങ്ങള്‍ക്കിടയില്‍ സാഹോദര്യമുണ്ടാക്കാന്‍ സകാത്തിലൂടെ സാധ്യമാവും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കാര്‍ഷിക മേഖല തകര്‍ച്ചയിലാണ്. സകാത്തിന്റെ വിതരണം രാജ്യത്തെ മുസ്‌ലിംകള്‍ യഥാവിധി നടപ്പാക്കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും.
സകാത്ത് സംവിധാനത്തിന്റെ വളര്‍ച്ചക്ക് അക്കാദമിക-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കേണ്ടതിന്റെ അനിവാര്യത അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ സകാത്തുമായി ബന്ധപ്പെട്ട അക്കാദമിക- ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അലീഗഢ് സര്‍വകലാശാല സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യപുരോഗതിക്ക് ഉതകുന്ന രീതിയില്‍ സകാത്തിന്റെ ഗുണഫലങ്ങള്‍ ലഭ്യമാക്കാന്‍ കഴിയണമെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു.
സമ്പത്തിനെ സമൂഹ നിര്‍മാണത്തിനും വളര്‍ച്ചക്കും ഉപയോഗപ്പെടുത്താന്‍ കഴിയുന്നു എന്നതാണ് സകാത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തോട് കിടപിടിക്കാന്‍ കഴിയുന്ന മറ്റൊന്നില്ലെന്ന് എം.ഐ ഷാനവാസ് എം.പി പറഞ്ഞു.
സാമ്പത്തികമായി  പിന്നില്‍ നില്‍ക്കുന്നവരെ സഹായിക്കുക എന്നത് ഓരോരുത്തരുടെയും ബാധ്യതയാണെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഓര്‍മിപ്പിച്ചു. ഓരോരുത്തരും സ്വന്തം കാര്യം മാത്രം നോക്കുന്ന സ്വാര്‍ഥതയില്‍നിന്ന് മാറി നമ്മള്‍ എന്ന ആശയത്തിലേക്ക് കൊണ്ടുവരാന്‍ സകാത്തിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് വികസനം സാധ്യമാവുമ്പോഴും സമ്പത്തുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരികയാണെന്ന് പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗം സി.പി ജോണ്‍ പറഞ്ഞു. ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കാനുള്ള ഇസ്‌ലാമിന്റെ പരിഹാരമായാണ് താന്‍ സകാത്തിനെ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം സ്വത്ത് മാത്രമല്ല വികസിപ്പിക്കേണ്ടതെന്നും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സമൃദ്ധിയാകണം ലക്ഷ്യമെന്നും ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ടി.ആരിഫലി പറഞ്ഞു. സമ്പന്നന്റെ താല്‍പര്യം മാത്രം സംരക്ഷിക്കപ്പെടുന്നതാണ് ആധുനിക സാമ്പത്തിക ശാസ്ത്രമെന്ന് മാധ്യമം - മീഡിയാവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍ പറഞ്ഞു.
പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബുര്‍റഹ്മാന്‍, ചെന്നൈ ക്രസന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി ചെയര്‍മാന്‍ അബ്ദുല്‍ ഖാദിര്‍ അബ്ദുര്‍റഹ്മാന്‍ ബുഖാരി, ന്യൂദല്‍ഹി ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് ഫിനാന്‍സ് ജന. സെക്രട്ടറി എച്ച്.അബ്ദുര്‍റഖീബ്, കോണ്‍ഫറന്‍സ് സ്വാഗതസംഘം ചെയര്‍മാന്‍ സി.എച്ച് അബ്ദുര്‍റഹീം, വൈസ് ചെയര്‍മാന്‍ ടി.പി.എം ഇബ്‌റാഹീം ഖാന്‍, ബൈത്തുസ്സകാത്ത് കേരള ചെയര്‍മാന്‍ വി.കെ അലി, കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ പി.സി.ബശീര്‍, ജമാത്തത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ പ്രസിഡന്റ് എം.കെ അബൂബക്കര്‍ ഫാറൂഖി എന്നിവര്‍ സംസാരിച്ചു.

പ്ലീനറി സെഷനുകള്‍
ഏപ്രില്‍ 28, 29 തീയതികളില്‍ ഹോട്ടല്‍ ലെ മെറിഡിയനിലാണ് അക്കാദമിക് സെമിനാര്‍ നടന്നത്. വിവിധ പ്ലീനറി സെഷനുകളില്‍ ഡോ: അജീല്‍  ജാസിം അന്നശ്മി, കുവൈത്ത് (സകാത്ത് നിയമങ്ങളും വികസനോന്മുഖ സാമൂഹിക സേവന പദ്ധതികളും), ഡോ: ഫരീദ് ഹാദി, ബഹ്‌റൈന്‍ (സകാത്തിന്റെ അവകാശികളും ശരീഅത്തിന്റെ താല്‍പര്യങ്ങളും), ഡോ: മുഹമ്മദ് അല്‍ ജമ്മാല്‍, ഈജിപ്ത് (സകാത്തും സാമൂഹിക വികസനവും), സയ്യിദ് സആദതുല്ല ഹുസൈനി, ഹൈദരാബാദ് (ഇന്ത്യയുടെ വികസനത്തില്‍ സകാത്തിന്റെ പങ്ക്), ഡോ: സിയാദ് മഹ്മൂദ്, ദക്ഷിണാഫ്രിക്ക /മലേഷ്യ (ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളും സകാത്തും; സാമൂഹിക സാമ്പത്തിക വികസനത്തിനുള്ള മാനവിക രൂപരേഖ), ഡോ: സഫര്‍ മഹ്മൂദ്, ദല്‍ഹി (സമ്പത്തിന്റെ വികേന്ദ്രീകരണം; സകാത്ത്, സ്വദഖ:, ഖുദില്‍ അഫ്‌വ), ഡോ: ഉബൈദുല്ല ഫഹദ്, അലീഗഢ് (സകാത്തും ഇസ്‌ലാമിലെ സാമൂഹിക സേവന മാതൃകയും), ഡോ: അലി മുഹ്‌യിദ്ദീന്‍ അല്‍ ഖറദാഗി, ഖത്തര്‍ (സകാത്തിനെ അടിസ്ഥാനപ്പെടുത്തി ആധുനിക സാമ്പത്തിക തൊഴില്‍ മേഖലകളെക്കുറിച്ച പുനര്‍വായനകള്‍), ഡോ: മാജിദ ഇസ്മാഈല്‍ അബ്ദുല്‍ മുഹ്‌സിന്‍, സുഡാന്‍ /മലേഷ്യ(ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സാമൂഹിക പുരോഗതിക്കും ആഗോള സാമൂഹികാവശ്യങ്ങളുടെയും നിര്‍വഹണത്തിന് സകാത്ത്),  എച്ച്. അബ്ദുര്‍റഖീബ്, ചെന്നൈ (സംഘടിത സകാത്ത് സംവിധാനങ്ങളുടെ ആവശ്യവും സാധ്യതയും ഇന്ത്യയില്‍) എന്നിവര്‍ പ്രധാന പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
എം.വി.മുഹമ്മദ് സലീം മൗലവി, എച്ച്. അബ്ദുര്‍ റഖീബ്, ഡോ. എസ്. സുലൈമാന്‍ തിരുവനന്തപുരം, പ്രഫ. വി.കെ അലി എന്നിവര്‍ വിവിധ സെഷനുകളില്‍ ചെയര്‍മാന്മാരും അബ്ദുല്ലാഹ് അഹ്മദ് മന്‍ഹാം, കെ.എ.ഫൈസല്‍ കൊച്ചി, ശൗഖത്ത് അലി സുലൈമാന്‍ ആലത്തൂര്‍, എം.യു. അബ്ദുല്‍ ഹഫീള് നദ്‌വി എന്നിവര്‍ കണ്‍വീനര്‍മാരും ആയിരുന്നു.

പാരലല്‍ സെഷനുകള്‍
സകാത്ത് തത്വവും പ്രയോഗവും, സകാത്തും സാമൂഹിക വികസനവും, സകാത്ത് മാനേജ്‌മെന്റ്, ഇന്ത്യയുടെ പുരോഗതിയില്‍ സകാത്തിന്റെ പങ്ക്, സകാത്തും സാമ്പത്തിക വികസനവും എന്നീ പ്രധാന ശീര്‍ഷകങ്ങള്‍ക്കു കീഴില്‍, ഒമ്പത് പാരലല്‍ സെഷനുകളിലായാണ് കോണ്‍ഫറസില്‍ പങ്കെടുത്തവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്. 
1. ഡോ. ഖാലിദ് അശ്ശനൂ, ബഹ്‌റൈന്‍ (സകാത്തും നമസ്‌കാരവും: പരസ്പരം വേര്‍തിരിവ് അസാധ്യമായ ബാധ്യതകള്‍).
2.  എം.വി മുഹമ്മദ് സലീം മൗലവി (ഇസ്ലാമിക സാമ്പത്തിക ക്രമത്തില്‍ സകാത്തിന്റെ പങ്ക്).
3. കെ. ഇല്‍യാസ് മൗലവി (സകാത്ത് നിര്‍ബന്ധമാകാന്‍ വര്‍ഷം തികയണമെന്ന ഉപാധി).
4. കെ.എം അശ്‌റഫ് നീര്‍ക്കുന്നം (ആഭരണങ്ങളുടെ സകാത്ത്: ആധുനിക കാഴ്ചപാടുകള്‍).
5 ഡോ: മുഹ്‌യിദ്ദീന്‍ ഗാസി (സകാത്ത് വിതരണത്തിലെ പ്രശ്‌നങ്ങള്‍, പ്രായോഗികതകള്‍).
6. എം.യു അബ്ദുല്‍ ഹഫീള് നദ്‌വി (ദൈവമാര്‍ഗത്തില്‍ ചെലവഴിക്കല്‍ -ആധുനിക വിവക്ഷകള്‍).
7. പ്രഫ. കെ.ടി അബ്ദുര്‍റഹ്മാന്‍ (സകാത്തിന്റെ ക്ഷേമ ഫലങ്ങള്‍).
8. ഡോ: എ.ഐ റഹ്മത്തുല്ല (ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങളുടെ പുനരുദ്ധാരണത്തിന് സകാത്ത് സംവിധാനത്തിന്റെ സാമൂഹികവല്‍ക്കരണം).
9. ഡോ: പി. ഇബ്‌റാഹീം/കെ.എ ഫൈസല്‍ (ഇസ്ലാമിക സമ്പദ്ക്രമത്തില്‍ സാമ്പത്തിക ഉപകരണം എന്ന നിലയില്‍ സകാത്തിന്റെ സ്ഥാനം).
10. നമുംഗോ ഹംസ, ഉഗാണ്ട (സകാത്ത്; ദാരിദ്ര്യ നിര്‍മാര്‍ജന സഹായിയോ കേവല ചാരിറ്റിയോ?).
11. കെ.കെ. സുഹൈല്‍ (വര്‍ത്തമാനകാല ഇന്ത്യയില്‍ സകാത്തും സ്വദഖയും വിനിയോഗിക്കുന്നതിലെ മുന്‍ഗണനാക്രമം).
12. അഡ്വ. ടി.കെ മുഹമ്മദ് അസ്ലം, ദുബൈ ഇസ്‌ലാമിക് ബാങ്ക് (സകാത്ത് പോളിസികളും സാമൂഹിക സേവനവും).
13. ഡോ: കെ. മുഹമ്മദ് പാണ്ടിക്കാട് (സമൂഹ സംസ്‌കരണത്തില്‍ സകാത്തിന്റെ പങ്ക്).
14. മുസ്തഫ അമീന്‍ മുഹമ്മദ്, ഈജിപ്ത് (പ്രവാചകന്റെയും ഖുലഫാഉര്‍റാശിദുകളുടെയും കാലത്തെ സകാത്ത് അഡ്മിനിസ്‌ട്രേഷന്‍).
15. എം.എ മജീദ് (സംരംഭകത്വ പരിശീലനത്തിനും ദരിദ്രര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും സകാത്ത് വിനിയോഗിക്കുന്നതിന്റെ സാധ്യതകള്‍).
16. ഗിയാസ് അഹ്മദ് റശാദി, ഹൈദരാബാദ് (സര്‍വേ അടിസ്ഥാനത്തില്‍ സകാത്തിനര്‍ഹരായ വ്യക്തികളെ കണ്ടെത്തുന്നതിനുള്ള രീതിക്രമങ്ങള്‍).
17. ഡോ: എന്‍. മുഹമ്മദലി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി (സകാത്ത് മാനേജ്‌മെന്റിന് അനിവാര്യമായ പൊതു ആശയവിനിമയ സംവിധാനങ്ങളുടെ മാതൃകകളും രീതികളും).
18. ഇബാദ് മുഅ്മിന്‍ (ഇ-സകാത്ത് ഇന്ത്യ- സകാത്ത് സംഭരണ വിതരണ മാതൃക).
19. എസ്.എം വസീഉല്ല, മുംബൈ (ശരീഅത്തിനനുസൃതമായ കച്ചവട രീതികളില്‍ സകാത്ത് കണക്കാക്കുന്ന രീതികളും പ്രശ്‌നങ്ങളും),.
20. പി.എ ശമീല്‍ സജ്ജാദ് (സമൂഹത്തിന്റെ ശോഭനഭാവി ലക്ഷ്യമാക്കി സകാത്ത് ഫണ്ട് ഇന്‍വെസ്റ്റ് ചെയ്യുന്നതിന്റെ കര്‍മശാസ്ത്രം).
21. ഡോ: കെ അബ്ദുല്‍ വഹ്ഹാബ് (സകാത്ത് മാനേജ്‌മെന്റ് വികേന്ദ്രീകൃതമോ?).
22. എം.ടി അബ്ദുല്‍ ഖാദിര്‍ / അഫ്‌റ ശിഹാബ് (ആധുനിക സാമ്പത്തിക ശാസ്ത്ര പദാവലികളും സകാത്ത് നിയമങ്ങളുടെ വ്യാഖ്യാനവും).
23. ശുഹൈബ് മുഹമ്മദ് / കെ.സകരിയ്യ: (സാമ്പത്തിക ബാധ്യത സകാത്തിനുമപ്പുറം - ഇബ്‌നു ഹസ്മിന്റെ കാഴ്ചപ്പാടിന്റെ കാലിക പ്രസക്തി).
24. എം. അഹ്മദുല്ല, ചെന്നൈ (സകാത്ത് സംവിധാനത്തിന്റെ പുരോഗതിയും വികാസവും ഇസ്‌ലാമിക ചരിത്രത്തില്‍).
25. സലീം അഹ്മദ്, യു.പി. (സകാത്ത് സംഭരണം; നിലവിലെ രീതിക്രമങ്ങള്‍, പ്രശ്‌നങ്ങള്‍, വെല്ലുവിളികള്‍).
26. ഡോ: മുഹമ്മദ് അയ്യൂബ് മിയാന്‍, ഡാക്ക (ബംഗ്ലാദേശിലെ സകാത്ത് മാനേജ്‌മെന്റ്).
27. എല്‍.കെ.എസ്. ഇംതിയാസ് അഹ്മദ് (ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന വ്യക്തികളുടെ പലിശപ്പണം ദരിദ്രരുടെ പുരോഗതിക്കുപയോഗപ്പെടുത്തുന്നതിന് ഇസ്ലാമികനിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള സാധ്യതകള്‍).
28. മുനീര്‍ മുഹമ്മദ് റഫീഖ് (സകാത്ത് സംഭരണം, വിതരണം, മലേഷ്യന്‍ മാതൃക: ഒരവലോകനം).
29. ശൗഖത്ത് അലി സുലൈമാന്‍ (സാമ്പത്തിക പുനര്‍വിതരണത്തിലും വിഭവങ്ങളുടെ പുനര്‍വിനിയോഗത്തിലും സംഘടിത സകാത്ത് വ്യവസ്ഥയുടെ സാധ്യതകള്‍).
30. ഡോ: മന്‍സൂര്‍ അഹ്മദ് ഭട്ട് (സകാത്ത് സംവിധാനത്തിന്റെ ധാര്‍മിക മാനവും കാലിക പ്രസക്തിയും: ഒരവലോകനം).
31. ടി.പി ശറഫുദ്ദീന്‍ (സാമൂഹിക ക്ഷേമ പദ്ധതികള്‍: സകാത്തും ഫിലാന്ത്രോകാപ്പിറ്റലിസവും  തമ്മിലെ താരതമ്യ പഠനം).
32. സൈനബ് ഫിദ അഹ്‌സന്‍ (സാമൂഹിക പുരോഗതിക്ക് സകാത്തും വഖഫും: സാമ്പത്തിക സാങ്കേതിക വിദ്യകളുടെ കേന്ദ്രീകൃത സംയോജന സാധ്യതകള്‍).
33. യാസിര്‍ ഖുത്വ്ബ് (സാമൂഹിക സംരംഭകത്വത്തിന്റെ പ്രഭാവവും സകാത്ത് വിതരണത്തിന്റെ ഊര്‍ജിത വഴികളും).
34. കെ.കെ നസ്‌റീന (സാമ്പത്തിക വികസനത്തില്‍ സകാത്തിന്റെ സ്വാധീനം).
35. പി.എ അമീന്‍ അഹ്‌സന്‍ (കേരള മുസ്‌ലിംകളുടെ സാമ്പത്തിക പുരോഗതിയും സകാത്തിന്റെ മുന്‍ഗണനാക്രമവും).
36. പി.എ റോഷ്‌ന  (സകാത്ത് പദ്ധതികളും സാമ്പത്തിക വികസനവും കണ്ണന്തറ മഹല്ലിനെ അടിസ്ഥാനപ്പെടുത്തിയുള്ളപഠനം).
37. ഡോ: എം. കബീര്‍ (കേരള മുസ്ലിം സമൂഹത്തിനിടയിലെ സാമ്പത്തിക അസന്തുലിതാവസ്ഥ).
38. ജോസ് സെബാസ്റ്റ്യന്‍ (വളരുന്ന അസമത്വവും പരാജയപ്പെടുന്ന ഭരണ സംവിധാനവും: സാമൂഹിക പുരോഗതിക്ക് സകാത്തിന്റെ പ്രസക്തി).
39. ഹാഫിസ് റശാദുദ്ദീന്‍ (സാകാത്ത് വിനിയോഗം; ഹൈദരാബാദിലെ ചില മാതൃകകള്‍).
40.  ജസീല്‍ അബ്ദുല്‍ വാഹിദ് (സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ നിര്‍വഹണത്തിന് സകാത്തിന്റെ സാധ്യതകള്‍).
41. ഡോ: സി.പി ശഹീദ് റമദാന്‍ (കേരളത്തിലെ സകാത്ത് മാനേജ്‌മെന്റ് സംവിധാനം).
42. എം.കെ ഉമര്‍ ബുഖാരി (തൊഴില്‍ സംരംഭങ്ങളിലൂടെ യുവശാക്തീകരണം; സകാത്ത് ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകള്‍).
43. ഡോ: മുഹമ്മദ് അഹമദ് കുസൂലെ, ഉഗാണ്ട (സര്‍ക്കാരിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളില്‍ സകാത്തിന്റെ പ്രാധാന്യം).
44. ഹംദിയ അഹ്മദ്, എത്യോപ്യ (സകാത്തിന്റെ സാമ്പത്തിക നേട്ടങ്ങള്‍).
45. സി.എച്ച്. അബ്ദുര്‍റഹീം (സാമ്പത്തിക ക്രമത്തിലെ അസന്തുലിതാവസ്ഥ; സകാത്ത് കൊണ്ടുള്ള പരിഹാരം).
46. സമീഉല്ലാഹ് ഭട്ട്, ശ്രീനഗര്‍ (സാമൂഹിക പുരോഗതി കൈവരിക്കുന്നതില്‍ സകാത്തിന്റെ സാധ്യതയും സ്വാധീനവും).
47. ഡോ: നിസാര്‍ അഹ്മദ് യാതു (സകാത്ത് മാനേജ്‌മെന്റ്; പ്രശ്‌നങ്ങളും വെല്ലുവിളികളും).
48. ഡോ: നജ്മു സഹര്‍ (സംഘടിത സകാത്തിന്റെ പ്രാധാന്യവും ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ സകാത്ത് അഡ്മിനിസ്‌ട്രേഷനും).
49. നബീല്‍ കട്ടകത്ത്/ സി.പി ഷഫീഖ് (ഇസ്‌ലാമിക സാമ്പത്തിക സ്ഥാപനങ്ങളിലെ സകാത്ത്).
50.  ഒ.കെ ഫാരിസ് (മഹല്ല്തല സകാത്ത് സംവിധാനങ്ങള്‍).
51. മഖ്ബൂല്‍ അഹ്മദ് സിറാജ്, ബംഗ്ലൂരു (സകാത്തും ഇന്ത്യയില്‍ അതിന്റെ ഉപയോഗങ്ങളും).
52. മുഹമ്മദ് സലീം, ജയ്പൂര്‍ (സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതിയില്‍ സകാത്ത് സംവിധാനങ്ങളുടെ പ്രയോഗവല്‍ക്കരണം) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഡോ. മുഹമ്മദ് അല്‍ ജമ്മാല്‍ ഈജിപ്ത്, സയ്യിദ് സആദതുല്ല ഹുസൈനി ഹൈദരാബാദ്, ഡോ.നിസാര്‍ അഹ്മദ് യാതു കശ്മീര്‍, ഡോ. എ.ഐ റഹ്മതുല്ലാ, പ്രഫ.കെ.ടി അബ്ദുര്‍റഹ്മാന്‍, കെ.കെ. സുഹൈല്‍, പി.എം. സാലിഹ്, കെ. ഇല്‍യാസ് മൗലവി, ഡോ.മന്‍സൂര്‍ അഹ്മദ് ഭട്ട് കശ്മീര്‍ എന്നിവര്‍ വിവിധ പാരലല്‍ സെഷനുകളില്‍ ചെയര്‍മാന്മാരും, എം.യു. അബ്ദുല്‍ ഹഫീള് നദ്‌വി, ഡോ. കെ. അബ്ദുല്‍ വഹാബ്, പി.എ. ശമീല്‍ സജ്ജാദ്, എം.കെ. ഉമര്‍ ബുഖാരി, ഒ.കെ. ഫാരിസ്, ഡോ. സി.പി. ശഹീദ് റമദാന്‍, മുഹമ്മദ് ജമാലുദ്ദീന്‍ പാനായിക്കുളം, ശഹ്ബാസ് അഹ്മദ് അസ്ഹരി, സി. ഹാറൂന്‍ എന്നിവര്‍ കണ്‍വീനര്‍മാരുമായിരുന്നു.

പാനല്‍ ഡിസ്‌കഷന്‍ - ഒന്ന് (ഉലമാ സെഷന്‍)
കോണ്‍ഫറന്‍സിന്റെ ഭാഗമായി രണ്ടാം ദിവസം വൈകുന്നേരം ചേര്‍ന്ന ഉലമാ സെഷന്‍ അഭിപ്രായ വൈവിധ്യങ്ങളുടെ സംഗമ വേദിയായി. കേരളത്തിലെ സകാത്ത് സംവിധാനം പരിപോഷിപ്പിക്കുന്നതില്‍ പണ്ഡിതരുടെയും മുസ്‌ലിം സംഘടനകളുടെയും പങ്ക് എന്ന ശീര്‍ഷകത്തില്‍ നടന്ന ചര്‍ച്ചക്ക് ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് നേതൃത്വം നല്‍കി. സകാത്തിന്റെ പ്രയോജനം ജാതി, മത, കക്ഷി ഭേദമന്യേ  സമൂഹത്തിന് ആകെ ലഭ്യമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമസ്‌കാരം പോലെ പ്രധാനവും ഇസ്‌ലാമിന്റെ ഗുണവുമാണ് സകാത്ത്. കേവലം വ്യക്തിപരമായ ബാധ്യതയാണ് സകാത്ത് എന്ന ചിന്താഗതി മാറ്റണമെന്ന് അല്‍ജാമിഅ: അല്‍ ഇസ്‌ലാമിയ: റെക്ടര്‍ ഡോ. അബ്ദുസ്സലാം വാണിയമ്പലം പറഞ്ഞു. ദരിദ്രരെ സൃഷ്ടിക്കുന്ന വ്യക്തിപരമായ സക്കാത്ത് ഇടപാടിന് പകരം ദാരിദ്ര്യവും ദുരിതവും തുടച്ചുനീക്കാന്‍ പര്യാപ്തമായ സംവിധാനമാണ് വേണ്ടത്. ഒ. അബ്ദുര്‍റഹ്മാന്‍, എം.വി മുഹമ്മദ് സലീം മൗലവി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, കെ.എ.യൂസുഫ് ഉമരി, മൗലവി വി.പി സുഹൈബ്, ഡോ.എ.എ.ഹലീം എന്നിവര്‍ സംസാരിച്ചു.

പാനല്‍ ഡിസ്‌കഷന്‍ - രണ്ട്
ഏപ്രില്‍ 28-ന് മഗ്‌രിബിനു ശേഷം കേരളത്തിലെ പ്രമുഖ സംരംഭകരും വ്യാപാര - വ്യവസായ രംഗത്തെ പ്രമുഖരും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്ത പാനല്‍ ചര്‍ച്ച വേറിട്ട ഒരു അനുഭവമായി. സമ്പന്നര്‍ക്കിടയില്‍ തങ്ങളുടെ സകാത്ത് വിഹിതം, സംഘടിത സകാത്ത് സംരംഭങ്ങളെ ഏല്‍പ്പിക്കുന്നതിനുള്ള ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യം പാനലിസ്റ്റുകള്‍  ഊന്നിപ്പറഞ്ഞു. 'സകാത്തും സുസ്ഥിര വികസന ലക്ഷ്യങ്ങളും: പോളിസി, പദ്ധതി, സ്ട്രാറ്റജി, പ്രായോഗികത' എന്ന ശീര്‍ഷകത്തിലായിരുന്നു ചര്‍ച്ച. കേരളത്തിലെ  സാമ്പത്തിക- തൊഴില്‍-സാമൂഹിക പുരോഗതി ഉറപ്പുവരുത്താന്‍ പഞ്ചായത്ത് തലത്തില്‍ സകാത്ത് സമിതികള്‍ രൂപീകരിക്കണമെന്ന് പ്രമുഖ വ്യവസായി ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സാമൂഹികവും പ്രാദേശികവുമായ ശാക്തീകരണത്തിന് സകാത്ത് വ്യവസ്ഥ കൂടുതല്‍ ഗുണകരമായ രീതിയില്‍ പുനഃസംവിധാനിക്കേണ്ടത് അനിവാര്യമാണെന്ന് അധ്യക്ഷത വഹിച്ച പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബുര്‍റഹ്മാന്‍ പറഞ്ഞു. വി.കെ. ഹംസ അബ്ബാസ്, അമീര്‍ അഹ്മദ് ബാബു, ഡോ. അന്‍വര്‍ അമീന്‍, കെ.വി. അബ്ദുല്‍ അസീസ്, ഡോ. ടി. അഹ്മദ്, സി.എച്ച്. അബ്ദുര്‍റഹീം, സലാം കളമശ്ശേരി, സി.പി. ഹബീബുര്‍റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

പാനല്‍ ഡിസ്‌കഷന്‍ - മൂന്ന്
'രാജ്യത്തെ സകാത്ത് സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഏകീകൃത സംവിധാനത്തിന്റെ സാധ്യത' എന്ന തലക്കെട്ടില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ഡോ.പി.എ ഇബ്‌റാഹീം ഹാജി  ഉദ്ഘാടനം ചെയ്തു. യഥാര്‍ഥ ആവശ്യക്കാരിലേക്ക് സകാത്തിന്റെ ഗുണമെത്തിക്കാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. അനുയോജ്യമായ കരങ്ങളിലൂടെ വിതരണം ചെയ്യപ്പെടുകയും അര്‍ഹര്‍ക്ക് ലഭിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ സകാത്തിന്റെ യഥാര്‍ഥ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സകാത്തിലൂടെ മുഴുവന്‍ ജനങ്ങള്‍ക്കും ഗുണം ലഭിക്കാന്‍ സാഹചര്യമൊരുക്കേണ്ടത് രാജ്യപുരോഗതിക്ക് അനിവാര്യമാണെന്ന് ന്യൂദല്‍ഹി ഇന്ത്യന്‍ സെന്റര്‍ ഫോര്‍  ഇസ്‌ലാമിക് ഫിനാന്‍സ് ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുര്‍റഖീബ് അഭിപ്രായപ്പെട്ടു. മുന്‍വിധിയില്ലാത്ത സമീപനമാണ് സാമ്പത്തിക വിദഗ്ധരില്‍നിന്നുണ്ടാകേണ്ടത്. ഗുണഭോക്താക്കള്‍ ജാതി-മത ഭേദമന്യേ അര്‍ഹതപ്പെട്ടവരായിരിക്കണമെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഹമ്മദ് ഹുസൈന്‍ ഖട്ഖടെ (മുംബൈ), ഡോ: ത്വാഹാ മതീന്‍ (ബംഗ്ലൂരൂ), ഹാമിദ് മുഹമ്മദ് ഖാന്‍ (ഹൈദരാബാദ്), മഖ്ബൂല്‍ അഹ്മദ് സിറാജ് (ബംഗ്ലൂരു), എസ്.എം. ഹിദായത്തുല്ല (ചെന്നൈ), മുഹമ്മദ് അമീന്‍ ഖുറൈശി (ജമ്മു-കശ്മീര്‍), അമീര്‍ അഹ്മദ് ബാബു,സി.പി.ഹാരിസ് എന്നിവര്‍ പങ്കെടുത്തു.

സമാപന സെഷന്‍
മൂന്നു ദിവസം നീണ്ട കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതവേദി ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്‌യിദ്ദീന്‍ ഖറദാഗി മുഖ്യ പ്രഭാഷണം നടത്തി. ബൈത്തുസ്സകാത്ത് കേരള ചെയര്‍മാന്‍ വി.കെ അലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.എം. അബ്ദുര്‍റഹ്മാന്‍, കോണ്‍ഫറന്‍സ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ അബ്ദുല്ല അഹ്മദ് മന്‍ഹാം, ജനറല്‍ കണ്‍വീനര്‍ പി.സി ബശീര്‍, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബുര്‍റഹ്മാന്‍, ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ സി.പി ഹബീബ്‌റഹ്മാന്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. എ.എ ഹലീം, പബ്ലിക് റിലേഷന്‍ കോഡിനേറ്റര്‍ സി.പി ഹാരിസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
സകാത്തുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്ന ആദ്യത്തെ അന്താരാഷ്ട്ര അക്കാദമിക് കോണ്‍ഫറന്‍സ് എല്ലാ അര്‍ഥത്തിലും വളരെ ശ്രദ്ധേയമായിരുന്നു. നിലവിലുള്ള സകാത്ത് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും പുതിയ  പ്രതീക്ഷകള്‍ സൃഷ്ടിക്കുന്നതിനും അതുവഴി മുന്നോട്ടുള്ള കൂടുതല്‍ ചുവടുവെപ്പുകള്‍ക്കും സെമിനാര്‍ വഴിയൊരുക്കിയിട്ടുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും അടിസ്ഥാന ജനവിഭാഗങ്ങളുടെ പുരോഗതിക്കും തൊഴില്‍ സുസ്ഥിരതക്കും സാമൂഹിക വിദ്യാഭ്യാസ പുരോഗതിയിലും വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന സംവിധാനമായി സകാത്തിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഫറന്‍സ് സഹായകമായിട്ടുണ്ട്. പ്രബന്ധങ്ങള്‍ മികവോടെ അവതരിപ്പിക്കപ്പെട്ടു. സമ്മേളന വേദിയും മറ്റ് സംവിധാനങ്ങളും തികവാര്‍ന്നതും സൗകര്യപ്രദവുമായിരുന്നുവെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
ബൈത്തുസ്സകാത്ത് കേരള കാലേക്കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഈ ബൃഹദ് യത്‌നം യു.എന്‍ മുന്നോട്ടുവെക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനു സഹായകമായ ചുവടുവെപ്പാകുമെന്ന്  കോണ്‍ഫന്‍സില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഇന്ന് സകാത്ത് ശേഖരണ - വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളെ ഏകീകരിച്ച്, കാര്യക്ഷമതയുള്ള സംവിധാനങ്ങളാക്കി പരിവര്‍ത്തിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്നും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നമുക്ക് ബഹുദൂരം സഞ്ചരിക്കാനുണ്ടെന്നുമുള്ള ധാരണ സൃഷ്ടിക്കുന്നതില്‍ കോണ്‍ഫറന്‍സ് വിജയിച്ചുവെന്ന് പറയാം. 

(അന്താരാഷ്ട്ര സകാത്ത് കോണ്‍ഫറന്‍സ് അക്കാദമിക് ഡയറക്ടറാണ് ലേഖകന്‍)

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top