സെക്യുലര്‍ സമൂഹവും ഇസ്‌ലാമിക രാഷ്ട്രീയ വികാസവും

റാശിദുല്‍ ഗനൂശി‌‌
img

സ്‌ലാമും സെക്യുലരിസവും തമ്മിലുളള ബന്ധം എന്ത് എന്ന അന്വേഷണം ഈ വിഷയത്തില്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധം എന്ന തലക്കെട്ടില്‍  നിന്നുളള ഒരു പഠനം ഏറെ പ്രശ്‌നാധിഷടിതമാണ്. ഇവ തമ്മിലുള്ള ബന്ധം പരസ്പര സംഘട്ടനത്തിന്റെതോ, അനൈക്യത്തിന്റെതോ, അതല്ല പരസ്പര സഹകരണത്തിന്റെതാണോ എന്ന ചോദ്യവുമായി ബന്ധപെട്ടതാണ് ഇസ്‌ലാമും ഭരണകുടവും (islam and governance) തമ്മിലുളള ബന്ധവും ഇസ്‌ലാമും നിയമസഹിതയും (islam and law) തമ്മിലുള്ള  ബന്ധവും അതുമായി തന്നെയാണ് ബന്ധപ്പെട്ടു കിടക്കുന്നത്. എന്നിരുന്നാലും നിസാരവത്കരിക്കാന്‍ കഴിയാത്തവിധത്തിലുളള സംശയങ്ങളും ചര്‍ച്ചകളും ഈ വിഷയവുമായി നടന്നു കൊണ്ടിരിക്കുന്നു എന്നത് വസ്തുതയാണ്. അതിനുള്ള പ്രധാന കാരണം സെക്യുലറിസം ഓരോ രാഷ്ട്രങ്ങളിലും വ്യത്യസ്ത രൂപത്തിലാണ് നിലനില്‍ക്കുന്നത് എന്നതുകൊണ്ടാണ്.

പ്രത്യക്ഷത്തില്‍ മതേതരത്വം ഒരു തത്ത്വചിന്തയോ അല്ലെങ്കില്‍ തത്ത്വചിന്താ പ്രതിഫലനത്തിന്റെ  പരിണാമമോ മതകീയ ചിന്താഗതിക്കാരോടുളള പോരാട്ടമോ ആയി തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ അതങ്ങനെയല്ല. പടിഞ്ഞാറന്‍ നാടുകളില്‍ നിലനിന്നിരുന്ന സാമൂഹിക വൈരുധ്യങ്ങള്‍ക്ക് പരിഹാരമായി  യൂറോപ്പില്‍ പ്രത്യക്ഷപെടുകയും വികസിക്കുകയും സ്ഫടികവത്കരിക്കപ്പെടുകയും ചെയ്ത ഒന്നാണിത്. അതല്ലാതെ ആ സാഹചര്യത്തില്‍ ഉടലെടുത്ത പ്രശ്‌നങ്ങളോടുളള തത്ത്വചിന്തയോ നിലനില്‍പുസിദ്ധാന്തമോ ഒന്നുമായിരുന്നില്ല ഈ സെക്യുലറിസം.

പില്‍ക്കാലത്ത് സംഭവിച്ച പടിഞ്ഞാറിലെ പ്രൊട്ടസ്റ്റന്റ് ആധിപത്യമാണ് മതേതരത്വത്തെ ചിന്താവല്‍ക്കരിക്കുകയും മതത്തിനു പ്രവേശനമില്ലാത്തവിധം കൊട്ടിയടക്കപ്പെടുകയും ചെയ്തത്. പടിഞ്ഞാറന്‍ നാടുകളില്‍ സംഭവിച്ച കത്തോലിക്കാ  പ്രൊട്ടസ്റ്റന്റ ് വിഭജനത്തോട് കൂടിയാണ് ഇത്തരത്തിലുളള പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇക്കാരണത്താല്‍ തന്നെയായിരുന്നു മതേതരത്വവും മതേതരവത്കരണവും തുടങ്ങിയതും. ഇത് ഒരു ചോദ്യത്തിലേക്ക് നമ്മെ ചെന്നെത്തിക്കുന്നുണ്ട്. അഥവാ നിലവിലുളള അതിന്റെ പ്രവര്‍ത്തന സബന്ധമായ  വശമനുസരിച്ച് നമുക്കതിനെ ആവശ്യമുണ്ടോ എന്നതാണ്. ഒരു പക്ഷേ ഈ സിദ്ധാന്തത്തിന്റെ സുപ്രധാനമായ ആശയം എന്നത്   രാജ്യത്തിലെ വിവിധമതങ്ങളോടും തെറ്റും ശരിയും തിരിച്ചറിയാനുളള ജനങ്ങളുടെ ഉള്‍കരുത്തിനു നേരെയുമുള്ള ന്യൂട്രലിറ്റിയാണ്, അഥവാ  നിക്ഷപക്ഷതയാണ്. അതായത് രാഷ്ട്രത്തിന്റെ സാധ്യത, നിയമപരിപാലനാധികാരം പൊതുമണ്ഡലത്തിലേക്കും മതസാധ്യതകള്‍ സ്വകാര്യതയിലേക്കും ഒതുങ്ങുന്നു.

എന്നാല്‍ അമേരിക്കയില്‍ പ്രത്യക്ഷമായി തന്നെ പൊതുമണ്ഡലത്തിലെ മത ഇടപെടലുകള്‍ കാണാവുന്നതാണ്. അവിടെ നിലനില്‍ക്കുന്ന വൈവിധ്യങ്ങളോടൊപ്പം വ്യക്തമായ മതസ്വധീനം നിലനില്‍ക്കുന്നതായി കാണാന്‍ സാധിക്കുന്നു. അവരുടെ രാഷ്ട്രീയ നേതൃത്വങ്ങളുടെ പ്രഭാഷണങ്ങള്‍ മതപരമായ ഉളളടക്കങ്ങളും പരാമര്‍ശങ്ങളും നിറഞ്ഞതാണ് എന്നതിനപ്പുറം പല തെരഞ്ഞെടുപ്പു പ്രചരണങ്ങളിലും മതവും വിവിധ മത പ്രശ്‌നങ്ങളും സംവാദത്തിന് വിധേയമാക്കപ്പെടുകയും ചെയ്യുന്നു. അമേരിക്കന്‍ ചിന്തകന്‍ ടോക്ക്വുവില്ലെ (Tocqueville)  നിരീക്ഷിച്ചതു പോലെ അമേരിക്കയില്‍ ഏറ്റവും ശക്തമായ പാര്‍ട്ടി എന്നത് ചര്‍ച്ചാണ്. യൂറോപ്പിലെ വിവിധ രാഷ്ട്രങ്ങളില്‍ മതവും രാഷ്ട്രവും തമ്മിലുളള ബന്ധം ഓരോ രാജ്യങ്ങളിലും വ്യത്യസ്ത അളവിലാണ്. ഇഗ്ലണ്ടിലെ രാജ്ഞി ഭാഗികമായി മതപരവും രാഷ്ട്രീയപരവുമായ അധികാരം പുലര്‍ത്തുന്നു. മതവും രാഷ്ട്രവും തമ്മില്‍ പൂര്‍ണമായി വിഭജിക്കുന്ന ഏക രാജ്യം ഫ്രാന്‍സാണ്. ഫ്രഞ്ച് ചരിത്രത്തില്‍ കത്തോലിക്കാ സഭക്കെതിരെ അരങ്ങേറിയ വിപ്ലവങ്ങളുടെ വിജയമായിരുന്നു അതിനു കാരണം. ഇതേ ഫ്രാന്‍സില്‍ നിന്നു തന്നെയായിരുന്നു മതം പൂര്‍ണമായി പെതുമണ്ഡലത്തില്‍ നിന്ന് മാറ്റപെട്ട് രാഷ്ട്രം തീര്‍ത്തും ദേശീയ വ്യക്തിത്വത്തെ (national identtiy) സംരക്ഷിക്കുന്ന രക്ഷാകര്‍ത്താവായി നിലകൊണ്ടാല്‍ മതിയെന്ന ആശയത്തിന് ചൂടുപിടിക്കുന്നതും. വിവിധ യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കും, ചില അറബ് രാഷ്ട്രങ്ങളിലേക്ക് വരെ പടര്‍ന്ന് പന്തലിച്ചതും. ഈ തീവ്രതയുളളതുകൊണ്ടുതന്നെയണ് പൊതുസ്ഥലങ്ങളില്‍ മുസ്‌ലിം സത്രീകള്‍ തലമറച്ചുകൊണ്ട് നടക്കുന്നതിനെ നിരോധിച്ച ഏക യൂറോപ്യന്‍ രാഷ്ട്രമായി ഫ്രാന്‍സ് മാറിയതും. അതേ സമയം മറ്റു യൂറോപ്യന്‍ നാടുകളില്‍ ഈയൊരു പ്രതിസന്ധി നമ്മുക്ക് കാണാന്‍ സാധിക്കില്ല.

ഇസ്‌ലാം അതിന്റെ ആരംഭത്തില്‍ തന്നെ മതവും രാഷ്ട്രവും തമ്മില്‍ ബന്ധിപ്പിച്ചിരുന്നു. പ്രവാചകന്‍ മുഹമ്മദ്(സ) തന്നെയായിരുന്നു മത പ്രവാചകനും രാഷട്ര സ്ഥാപകനും. അല്‍മദീന(the ctiy) എന്ന പട്ടണം തന്നെ വിളിച്ചു പറയുന്നുണ്ട് ഇസ്‌ലാം എന്നത് കേവലമൊരു മതമല്ല,   മറിച്ച് ഒരു നാഗരിക അര്‍ഥം കൂടി അത് ഉള്‍ക്കൊളളുന്നു എന്ന്. ജനങ്ങളെ കാട്ടാള ജീവിതത്തില്‍ നിന്ന് മനുഷ്യത്വ ജീവിതത്തിലേക്കുളള പരിവര്‍ത്തിപ്പിക്കലായിരുന്നു ഇസ്‌ലാം ചെയ്തത്. ഒരു മതകീയ  പ്രവര്‍ത്തനം എന്നനിലയില്‍ പളളിയില്‍ ഇമാമായി നില്‍ക്കുന്നതോടൊപ്പം അദേഹം തന്നെയായിരുന്നു രാഷ്ട്രീയ നേതൃത്വവും സൈന്യാധിപനും വിവിധ കരാറുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതും.

മദീനയിലെത്തിയതിനു ശേഷം പ്രവാചകന്‍ ആദ്യമായി ഒരു പളളി നിര്‍മിക്കുകയും അവിടെവെച്ച് തന്നെ അല്‍സഹീഫ് എന്ന ഒരു ഭരണഘടനക്ക് രൂപം നല്‍കുകയും ചെയ്തു. ഈ ഭരണഘടന തന്നെയാണ് ലോകത്തിലെ ഏറ്റവും പുരാതനമായ ഭരണഘടനയും. മദീനയിലേക്ക് കുടിയേറിയവരും മദീനാനിവാസികളും തമ്മില്‍ പാലിക്കേണ്ട നിയമങ്ങള്‍ക്കുപുറമേ  ആന്നാട്ടിലെ ജൂത ഗോത്രങ്ങളെയും ഉള്‍കൊളളൂന്നതായിരുന്നു അത്. ഇങ്ങനെ രണ്ട് മതകീയ ഗ്രൂപ്പുകളുണ്ടായിരുന്ന അവിടെ ഒരു വ്യത്യസ്ത ദേശീയ രാഷ്ട്രം സ്ഥാപിതമായി. വിവിധ ഇസ്‌ലാമിക ചിന്തകന്മാര്‍ വരച്ചുകാട്ടിയ പോലെ പ്രവാചകന്‍ തന്നെയായിരുന്നു രാഷ്ട്രവും മതവും തമ്മിലുളള മറനീക്കി മാതൃകാട്ടിയത്. മുസ്‌ലിംകള്‍, ജൂതന്മാര്‍, മറ്റു ബഹുദൈവവിശ്വാസികള്‍ തുടങ്ങിയ എല്ലാവരെയും ചേര്‍ത്ത് ഒരു രാഷ്ട്രം സ്ഥാപിക്കുകയായിരുന്നു അവിടെ എന്നാണ് സഹീഫ ഭരണഘടനയില്‍ നിന്ന് മനസ്സിലാകുന്നത്.

അതുകൊണ്ടു തന്നെ പൊതുജീവിത്തില്‍ നിന്ന് മതത്തെ മാറ്റിനിര്‍ത്തുന്ന വേര്‍തിരിവ് ഇസ്‌ലാമിന് അന്യമാണ്. ദുനിയാവിലെ കാര്യം എന്നെക്കാള്‍ കൂടുതല്‍ അറിയുന്നത് നിങ്ങളാണ് എന്ന പ്രവാചക വചനം രാഷ്ട്രീയകാര്യങ്ങളില്‍ അടിസഥാനമായ നിയമങ്ങളില്‍ നിന്ന് കൊണ്ട് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സാധ്യമാണ് എന്നതിനുളള തെളിവാണ്. ഇസ്‌ലാമിക രാഷ്ട്രീയ ഭാവത്തെ കാലാതിവര്‍ത്തിയായി വികസിപ്പിക്കുന്നതിനനുഗുണമായ ഈ വചനം പില്‍ക്കാലത്ത് എങ്ങനെയാണ് ആത്മീയ മതത്തിന്റെ മുദ്രാവാക്യമായി മാറി! മതവും രാഷ്ട്രീയവും സമാന്തര രേഖകളായി നീങ്ങുന്നവയല്ല മറിച്ച് മതം കാലാതീതവും രാഷ്ട്രീയ ജീവിതം കാല ബന്ധിതവുമാണ്. കാലത്തിനനുസൃതമായ വ്യാഖ്യാനങ്ങളും ദേശീയ ചുറ്റുപാടുകളോടുള്ള ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ക്ഷേമസങ്കല്‍പങ്ങളും ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ സ്വഭാവമാണ്. ഇസ്‌ലാമിക രാഷ്ട്രീയത്തിന് പൊതുവായ ചട്ടക്കൂടുകള്‍ക്കപ്പുറം ആദ്യാവസാനം വരെയുടെ ചിട്ടവട്ടങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടില്ല. ഖലീഫമാരെ തെരഞ്ഞെടുത്തതെല്ലാം വ്യത്യസ്തമായ രീതികളായതുകൊണ്ടുതന്നെ നിശ്ചയിക്കപ്പെട്ട ഒരു രൂപരേഖയല്ല തെരഞ്ഞെടുപ്പുകള്‍ക്കും ജനാധിപത്യ വ്യവസ്ഥയില്‍ പങ്കാളികളാകുന്നതിനുമെന്ന് മനസ്സിലാകുന്നു. ഓരോ രാജ്യത്തെയും ഭരണകൂടത്തെയും ഭരണസ്ഥാപനങ്ങളെയും ജനാധിപത്യവല്‍ക്കരിക്കാനും നീതിക്രമത്തിലേക്ക് കൊണ്ടുവരുവാനുമാവശ്യമായ രൂപങ്ങളാണ് ഇസ്‌ലാമിക സമൂഹം അവലംബിക്കേണ്ടത്. കേവല തത്വവാദങ്ങളിലോ മതേതര ആധുനികതയുടെ വ്യക്തിവാദങ്ങള്‍ക്കിടയിലോ വട്ടംകറങ്ങാതെ ജനങ്ങള്‍ക്കുനേരെ സുതാര്യമായ സംവേദനമാണ് ഇസ്‌ലാമികാടിത്തറയില്‍ ഇനിയും വികസിക്കേണ്ടത്. മുസ്‌ലിം നാടുകളില്‍ മതവും രാഷ്ട്രവും തമ്മില്‍  ഗുരുതരമായ വിടവ് ഉണ്ടക്കിയെടുക്കാന്‍ ശ്രമംനടത്തിയിട്ടുണ്ടെങ്കിലും ഇക്കാലം വരെ മുസ്‌ലിംകള്‍ തങ്ങളുടെ പൊതു ജീവിതത്തില്‍ മതം മുറുകെ പിടിക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഇടപാടുകളും (Mu'amalath) ആരാധനാ കാര്യങ്ങളും (Ibadath) തമ്മിലുളള  വ്യത്യാസം വ്യത്യസ്ത ഇസ്‌ലാമിക ചിന്തകന്മാര്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.

വിവ: ശമീല്‍ വി.കെ



Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top