ഇസ്‌ലാമിക ശരീഅത്തിനെ വികാസക്ഷമമാക്കുന്നത് നിയമാവിഷ്‌കാര രീതികള്‍

സൈനുല്‍ ആബിദീന്‍ ദാരിമി‌‌
img

അതത് കാലങ്ങളില്‍ ഉത്ഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കു മുമ്പില്‍ സ്തംഭിച്ചുനില്‍ക്കാതെ, ക്രിയാത്മകമായി ഇടപെട്ടു മുന്നോട്ടു പോവുക എന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ സവിശേഷതയാണ്. ശരീഅത്തിനെ സ്ഥിരതത്വങ്ങള്‍ (ثوابت) , മാറ്റങ്ങള്‍ക്ക് വിധേയമാകുന്നവ(متغيّرات)  എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. ഇവ രണ്ടും താളാത്മകമായും ജൈവികമായും സമന്വയിപ്പിച്ചു കൊണ്ടുപോകാന്‍ ശരീഅത്തിന് സവിശേഷമായ സിദ്ധിയുണ്ട്. കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളിലായി ഇത് ലോകം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കാലം മുന്നോട്ടുപോകുംതോറും പുതിയ സാഹചര്യങ്ങളുമായി ശരീഅത്ത് ഇഴുകിച്ചേര്‍ന്നുപോകുന്നുണ്ട്.
ഇസ്‌ലാം അന്ത്യനാള്‍ വരെ നിലനില്‍ക്കേണ്ടതാണെന്നതിനാലാണ്, അല്ലാഹു അതില്‍ സ്ഥരതയുടെയും ശാശ്വതികത്വത്തിന്റെയും എന്നപോലെ, വികാസത്തിന്റെയും വളര്‍ച്ചയുടെയും ഘടകങ്ങള്‍ നിക്ഷേപിച്ചത്. സ്ഥിരമായി നില്‍ക്കുന്നവയുടെയും മാറ്റങ്ങള്‍ക്ക് വിധേയമാകുന്നവയുടെയും മേഖലകള്‍ നിര്‍ണയിക്കേണ്ടത് ഇത്തരുണത്തില്‍ ആവശ്യമായിവരുന്നു.

ഇസ്‌ലാമിന്റെ അടിയാധാരമായ വിശ്വാസകാര്യങ്ങളും ആരാധനാനുഷ്ഠാനങ്ങളും സദാചാരമൂല്യങ്ങളും അടിസ്ഥാന തത്വങ്ങളില്‍ പെടുന്നു. രാഷ്ട്രീയാദി ഇടപാടുകളുടെ തലങ്ങളാണ് മാറ്റങ്ങള്‍ക്ക് വിധേയമാകുന്നവ. ഖുര്‍ആനും ഹദീസും മുന്നോട്ടുവെക്കുന്നത് മാറ്റങ്ങള്‍ക്ക് വിധേയമല്ലാത്ത അടിസ്ഥാന മൂല്യങ്ങളാണ്. എന്നാല്‍, നിയമനിര്‍മാണത്തിന്റെ മറ്റ് സ്രോതസ്സുകളായ ഉര്‍ഫ് (നാട്ടാചാരങ്ങള്‍), മസ്വാലിഹ് (പൊതു നന്മകള്‍), ഖിയാസ്, ഇസ്തിഹ്‌സാന്‍ തുടങ്ങിയവയുടെ മാനദണ്ഡത്തില്‍ ആവിഷ്‌കരിക്കുന്ന നിയമങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ശാഖാപരമായ കാര്യങ്ങളാണ്.

ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: 'വിധികള്‍ രണ്ടുവിധമാണ്. ഒന്ന്: കാലത്തിനും ലോകത്തിനും ഇമാമുകളുടെ ഗവേഷണങ്ങള്‍ക്കും അനുസരിച്ച് മാറാത്ത നിയമങ്ങള്‍. നിര്‍ബന്ധമായ കാര്യങ്ങള്‍, നിഷിദ്ധമായ കാര്യങ്ങള്‍, നിര്‍ണയിക്കപ്പെട്ട ശിക്ഷാവിധികള്‍ (تعزيرات)മുതലായ മേഖലകള്‍. ഇത് ഖുര്‍ആന്‍, മുതവാതിറായ ഹദീസുകള്‍ എന്നിവയാല്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
രണ്ട്: കാലത്തിന്റെയും ലോകത്തിന്റെയും മാറ്റങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍. കുറ്റകൃത്യങ്ങള്‍ക്ക് മുമ്പെ നിര്‍ണയിക്കപ്പെടാത്ത ശിക്ഷകള്‍  സമൂഹനന്മ ലാക്കാക്കി നിര്‍ണയിക്കാന്‍ അല്ലാഹു അനുവാദം നല്‍കിയിരിക്കുന്നു. ഇത് ഇജ്തിഹാദിലൂടെ പരിഹാരം കണ്ടെത്തേണ്ടവയാണ്.

വികാസക്ഷമതയുടെ ഘടകങ്ങള്‍
അല്ലാഹുവും നബിയും ബോധപൂര്‍വം മൗനം ഭജിച്ച് വിട്ടുവീഴ്ച ചെയ്ത മേഖലയുടെ വികാസം. നബി(സ)യുടെ ഒരു വചനത്തില്‍നിന്നാണ് 'വിട്ടുവീഴ്ച' എന്ന പദപ്രയോഗം വികസിച്ചുവന്നത്. അവിടുന്ന് പറഞ്ഞു:
مَا أَحَلَّ اللَّهُ فِي كِتَابِهِ فَهُو حَلاَل ومَا حَرَّمَ فَهُوَ حَرَام وَمَا سَكَتَ عَنْهُ فَهُوَ عَفو فاقبلوا من الله عافيته فإن الله لم يكن لينسى شيئًا
(അല്ലാഹു തന്റെ ഗ്രന്ഥത്തിലൂടെ അനുവദിച്ചത് അനുവദനീയവും നിഷിദ്ധമാക്കിയത് നിഷിദ്ധവുമാണ്. അവന്‍ മൗനം ഭജിച്ചത് വിട്ടുവീഴ്ചയാണ്. അല്ലാഹുവില്‍ നിങ്ങള്‍ അവന്‍ തരുന്ന സൗഖ്യം സ്വീകരിക്കുക, കാരണം, അല്ലാഹു ഒന്നും മറക്കുന്നവനല്ല).
തുടര്‍ന്ന് നബി 
وما كان ربّك نسيًّا 
(നിന്റെ റബ്ബ് വിസ്മൃതിയുള്ളവനല്ല- മര്‍യം: 64) പാരായണം ചെയ്തു.
വ്യക്തമായ പ്രമാണമില്ലാത്ത കാര്യങ്ങളില്‍ നിയമനിര്‍മാണത്തിന്റെ അടിസ്ഥാനം എന്തായിരിക്കണമെന്നതിന്റെ സൂചനയാണ് ഇതിലൂടെ അനാവൃതമാകുന്നത്. വിട്ടുവീഴ്ചയുടെ ഈ മേഖലയിലാണ് മുജ്തഹിദുകളായ പണ്ഡിതന്മാര്‍ ഗവേഷണം ചെയ്ത് പുതിയ നിയമങ്ങള്‍ ആവിഷ്‌കരിക്കേണ്ടത്. ഇതിനായി വ്യത്യസ്ത രീതികള്‍ സ്വീകരിച്ചതായി കാണാം:

1. ഖിയാസ്: കൃത്യമായ പ്രമാണമില്ലാത്ത കാര്യത്തെ പ്രമാണങ്ങളുള്ള കാര്യവുമായി അവക്കിടയിലെ സമാനതയുള്ള കാരണം കണ്ടെത്തിയും പരിഗണിച്ചും സമാനമായ വിധി പറയുക. മദ്യനിരോധത്തെ ഉപജീവിച്ച് മയക്കുമരുന്ന് നിരോധിക്കുന്നത് ഉദാഹരണം.
കൃത്യമായ പ്രമാണം വന്നിട്ടില്ലാത്ത പുതിയ പ്രശ്‌നങ്ങളിലാണ് ഖിയാസിന്റെ സ്ഥാനം അഥവാ രംഗപ്രവേശം.
ഖുര്‍ആന്റെയും സുന്നത്തിന്റെയും പ്രമാണങ്ങള്‍ നിര്‍ണിതമാണ്. എന്നാല്‍ സംഭവങ്ങളും പ്രശ്‌നങ്ങളും ഒരു പരിധിയിലും നില്‍ക്കാത്തതും അനുസ്യൂതം തുടരുന്നതുമാണ്. കാലം മുന്നോട്ടു പോകുംതോറും പുതുപ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ പ്രമാണമില്ലാത്ത പുതിയ പ്രശ്‌നങ്ങള്‍ക്ക് മറ്റു മാര്‍ഗങ്ങളിലൂടെ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ഇവിടെയാണ് ഖിയാസിന്റെ പ്രസക്തി. ഖിയാസാണ് ശരീഅത്തിനെ സര്‍വകാലത്തേക്കും അനുയോജ്യമാക്കി നിലനിര്‍ത്തുന്നത്. അതുകൊണ്ടുതന്നെ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തുകൊണ്ടിരിക്കുന്ന കാലത്തോളം ഖിയാസിന്റെ പ്രസക്തി നിലനില്‍ക്കും. ഉമര്‍(റ) പ്രശ്‌നങ്ങളില്‍ ഖിയാസ് സ്വീകരിക്കാന്‍ ഉപദേശിച്ചതായി കാണാം.
2. ഇസ്തിഹ്‌സാന്‍: കര്‍മശാസ്ത്ര നിദാന സംജ്ഞയായ ഇസ്തിഹ്‌സാനിന്റെ അര്‍ഥം 'ഉത്തമമായി ഗണിക്കുക' എന്നത്രെ. ശരീഅത്ത് വിധികള്‍ കണ്ടെത്തുന്നതിന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അവലംബിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് ഇസ്തിഹ്‌സാന്‍. ഇതിന്റെ പ്രസക്തമായ നിര്‍വചനങ്ങള്‍ താഴെ:
1. ഒരു പ്രശ്‌നത്തില്‍ സമാനമായ പ്രശ്‌നങ്ങളുടെ വിധിയില്‍നിന്നു ഭിന്നമായി കൂടുതല്‍ ശക്തമായ ന്യായമനുസരിച്ച് മറ്റൊരു വിധി നല്‍കുക (മുസ്ത്വഫസ്സര്‍ഖാ).
2. ഒരു പ്രശ്‌നത്തില്‍ പ്രത്യേക കാരണത്താല്‍ സമാനമായ പ്രശ്‌നങ്ങളുടെ വിധിയില്‍നിന്ന് വ്യത്യസ്തമായ വിധി നല്‍കുക (കര്‍ഖീ).
3. പ്രമാണം താല്‍പര്യപ്പെടുന്ന ഒരു വിധിയില്‍നിന്ന് മാറ്റം താല്‍പര്യപ്പെടുന്ന, അല്ലെങ്കില്‍ പരിമിതി താല്‍പര്യപ്പെടുന്ന മറ്റൊരു പ്രമാണ താല്‍പര്യത്തിലേക്ക് നീങ്ങുക. (അല്‍ ബസ്ദവി).
4. ഒരു ന്യായാധികരണത്തി(ഖിയാസി)ല്‍നിന്ന് കൂടുതല്‍ ശക്തമായ മറ്റൊരു ന്യായാധികരണത്തി(ഖിയാസ്) ലേക്കോ വ്യക്തമായ ന്യായാധികരണത്തിന് വിരുദ്ധമായ തെളിവിലേക്കോ നീങ്ങുക (നസഫി).
എല്ലാ നിയമവും എല്ലാവര്‍ക്കും എപ്പോഴും ബാധകമാക്കാന്‍ പറ്റുകയില്ല. അങ്ങനെ ബാധകമാക്കിയാല്‍ ചിലപ്പോള്‍ ചിലര്‍ക്ക് പല തരത്തിലുള്ള പ്രയാസങ്ങളും അനുഭവിക്കേണ്ടിവരും. വാസ്തവത്തില്‍ പ്രയാസങ്ങള്‍ ലഘൂകരിക്കാനാണ് നിയമങ്ങള്‍. സാധാരണ നിയമത്തിലെ ചില അപവാദങ്ങള്‍ വിവരിച്ചശേഷം 'അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണുദ്ദേശിക്കുന്നത്, പ്രയാസം ഉദ്ദേശിക്കുന്നില്ല' എന്നു പറഞ്ഞുകൊണ്ട് ഖുര്‍ആന്‍ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. ഇതു തന്നെയാണ് ഇസ്തിഹ്‌സാന്റെയും അന്തര്‍ധാര. ഉദാഹരണമായി, സത്യവിശ്വാസം അംഗീകരിച്ചശേഷം ആരെങ്കിലും വീണ്ടും സത്യനിഷേധിയാവുകയാണെങ്കില്‍ അവര്‍ക്ക് അല്ലാഹുവിന്റെ കോപവും കഠിനമായ ശിക്ഷയും ഉണ്ടായിരിക്കണമെന്ന് ഖുര്‍ആന്‍ താക്കീത് ചെയ്യുന്നു. എന്നാല്‍, ഒരാള്‍ സത്യവിശ്വാസം സ്വീകരിച്ചശേഷം ശത്രുക്കളുടെ കടുത്ത സമ്മര്‍ദവും ഭീഷണിയും മൂലം നിഷേധിയെപ്പോലെ സംസാരിക്കേണ്ടിവരികയാണെങ്കിലോ? മനസ്സില്‍ വിശ്വാസമുണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് ആദ്യത്തെ വിധി ബാധകമല്ലെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു.

മറ്റൊരിടത്ത് ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുത്തത് എന്നിങ്ങനെ ഭക്ഷിക്കാന്‍ പാടില്ലാത്ത നാലു വസ്തുക്കള്‍ ഖുര്‍ആന്‍ പ്രത്യേകമായി എടുത്തു പറയുന്നുണ്ട്. എന്നാല്‍ ഒരാള്‍ക്ക് നിര്‍ണായകമായ ഒരു ഘട്ടത്തില്‍ ഇവയിലൊന്നല്ലാതെ മറ്റൊന്നും ഭക്ഷിക്കാനില്ലാതെ വന്നാലോ? നിയമലംഘനത്തില്‍ തൃപ്തിപ്പെടുകയോ, അത്യാവശ്യത്തില്‍ കൂടുതലാവുകയോ ചെയ്യാത്ത വിധത്തില്‍ അത് ഭക്ഷിക്കാമെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു. ഇങ്ങനെ പൊതു നിയമങ്ങള്‍ക്ക് അപവാദമായി അനേകം ഉദാഹരണങ്ങള്‍ ഖുര്‍ആനില്‍ നമുക്ക് കാണാം എല്ലാ നിയമങ്ങളിലും ഇത്തരം വശങ്ങള്‍ കാണാം.

ഇതേ തത്വം പരിഗണിച്ചുകൊണ്ടുള്ള അനേകം വിധികള്‍ സുന്നത്തിലും കാണാവുന്നതാണ്. ഉദാഹരണമായി, നോമ്പുകാരന്‍ മറന്ന് വല്ല ഭക്ഷണവും കഴിച്ചാല്‍ നേര്‍ക്കുനേരെയുള്ള ന്യായ(ഖിയാസ്)ത്തിനനുസരിച്ച് അയാളുടെ നോമ്പ് മുറിയണം. പക്ഷേ, തിരുമേനി പറഞ്ഞു: 'നീ നോമ്പ് പൂര്‍ത്തിയാക്കുക. അല്ലാഹുവാണ് നിന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്തിരിക്കുന്നത്.' പ്രത്യക്ഷത്തിലുള്ള ഖിയാസിനെതിരില്‍ പൊതു താല്‍പര്യം പരിഗണിക്കുകയാണ് ഇവിടെ നബി(സ) ചെയ്തതെന്നു വ്യക്തം.

ഇതുപോലെ, നിലവിലില്ലാത്തതോ നിര്‍ണിതമല്ലാത്തതോ ആയ വസ്തുക്കള്‍ കച്ചവടം ചെയ്യാന്‍ പാടില്ലെന്നാണ് ശരീഅത്ത് നിയമം. 'വഞ്ചിക്കുകയോ വഞ്ചിക്കപ്പെടുകയോ ചെയ്യാവതല്ല' എന്ന പൊതുതത്വവും ഇതിനാധാരമായി തിരുമേനി പഠിപ്പിച്ചു. എന്നാല്‍, കര്‍ഷകനെ സംബന്ധിച്ചേടത്തോളം വിത്തിറക്കുന്ന കാലത്താണ് പണം ആവശ്യമായിട്ടുള്ളത്. വിളവ് കൊയ്യുമ്പോള്‍ ധാന്യം നല്‍കാമെന്ന അടിസ്ഥാനത്തില്‍ കച്ചവടം ചെയ്ത് നേരത്തേ പണം വാങ്ങാന്‍ അനുവാദമുണ്ടായാല്‍ അവര്‍ക്ക് വലിയ ഉപകാരമായിരിക്കും. ഈ യാഥാര്‍ഥ്യം മനസ്സിലാക്കി നബി തിരുമേനി ഇതുപോലുള്ള സലമ് കച്ചവടം അനുവദിച്ചുകൊടുത്തു. ഇത് പ്രത്യക്ഷത്തിലുള്ള ഖിയാസിനെതിരാണ്. പക്ഷേ, ജനങ്ങളെ ബാധിക്കുന്ന പൊതുവായ ചില പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ അത്യാവശ്യമായിരുന്നു. ഇങ്ങനെ ഇസ്തിഹ്‌സാന്‍ എന്ന പേരില്‍ പ്രകടമായ ഖിയാസില്‍നിന്ന് വ്യതിചലിക്കുകയോ പൊതുവായ കല്‍പന ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ബാധകമാകാതിരിക്കുകയോ ചെയ്യുന്നത് വ്യക്തമായ നീതിയുടെ താല്‍പര്യത്തിനനുസാരമായോ, പൊതുവായ ഒരു ഉപദ്രവം ഒഴിവാക്കുന്നതിനോ വേണ്ടിയായിരിക്കും. ഇവയാകട്ടെ, ശരീഅത്ത് നിയമങ്ങളുടെ തന്നെ ലക്ഷ്യമാണ്. ചുരുക്കത്തില്‍, ശരീഅത്തിന്റെ ഖണ്ഡിതമല്ലാത്ത നിയമങ്ങള്‍ ഗവേഷണത്തിലൂടെ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ തെളിവുകള്‍ക്കൊപ്പം ഒരു സഹതെളിവായി ഇസ്തിഹ്‌സാനെയും പരിഗണിക്കാവുന്നതാണ്.

3. ഇസ്തിസ്വ്‌ലാഹ്: ഏതെങ്കിലും വസ്തുക്കള്‍, കാര്യങ്ങള്‍ നന്നാക്കിയെടുക്കുക എന്നാണ് ഇസ്തിസ്വ്‌ലാഹിന്റെ പദാര്‍ഥം. ഖുര്‍ആനിലോ നബിചര്യയിലോ വ്യക്തമായ പ്രമാണം വന്നിട്ടില്ലാത്ത വിഷയത്തില്‍ വിധി ആവിഷ്‌കരിക്കുക എന്നത്രെ സാങ്കേതികാര്‍ഥം. ഐഹികമോ പാരത്രികമോ ആയ പ്രയോജനം ലഭ്യമാക്കുക, അഥവാ ഐഹികമോ പാരത്രികമോ ആയ ഉപദ്രവം തടുക്കുക എന്നതാണ് മസ്വ്‌ലഹത്ത് എന്നതിന്റെ വിവക്ഷ. എല്ലാതരം നന്മകളും പ്രാപ്യമാക്കുകയും ദ്രോഹങ്ങള്‍ തടുക്കുകയുമാണ് ശരീഅത്തിന്റെ ലക്ഷ്യം. അല്ലാഹു തന്റെ എല്ലാ നിയമങ്ങളിലും ഈ രണ്ടു വശങ്ങളും പരിഗണിച്ചിരിക്കുന്നു. അമ്പിയാഅ്: 107-ാം സൂക്തം സര്‍വലോകര്‍ക്കും കാരുണ്യമായി മാത്രമാണ് നബിയെ അയച്ചതെന്ന് പ്രഖ്യാപിക്കുന്നതാണ്. ബഖറ: 151-ഉം തൗബ: 128-ഉം ഇതേ ആശയത്തിന്റെ വിപുലമായ വശങ്ങളെയാണ് ഊന്നുന്നത്.
ശരീഅത്ത് പരിഗണനയനുസരിച്ച് മസ്വ്‌ലഹത്തിനെ മൂന്നായി തരംതിരിക്കാം:

1. മസ്വ്‌ലഹ മുല്‍ഗാത്ത്. (ശരീഅത്ത് അവഗണിച്ച താല്‍പര്യം) ഇസ്‌ലാമിക ശരീഅത്ത് പ്രകാരം തീരെ പരിഗണിച്ചിട്ടില്ലാത്ത താല്‍പര്യത്തിനാണ് മസ്വ്‌ലഹഃ മുല്‍ഹാത്ത് എന്നു പറയുന്നത്. ഉപകാരത്തേക്കാള്‍ ഉപദ്രവമാണ് എന്നത് പരിഗണിച്ചുകൊണ്ടാണ് ശരീഅത്ത് അത്തരം കാര്യങ്ങള്‍ പരിഗണിക്കാതിരിക്കുന്നത്. ഉദാ: വ്യഭിചാരത്തിലുള്ള സ്ത്രീ-പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ലൈംഗികാനന്ദം, മോഷ്ടാവിന്റെ കൈമുറിക്കാതിരിക്കുന്നതിലൂടെ അയാള്‍ക്ക് ലഭിക്കുന്ന അവയവക്ഷമത, അമുസ്‌ലിം വനിതകളുടെ ഇസ്‌ലാമാശ്ലേഷം പ്രോത്സാഹിപ്പിക്കാനായി ഇസ്‌ലാമില്‍ അനന്തരാവകാശ സ്വത്തില്‍ പുരുഷന്നും സ്ത്രീക്കും തുല്യാവകാശമുണ്ടെന്ന് വകവെച്ചുകൊടുക്കല്‍ മുതലായവ. 
മൂന്ന് ഉദാഹരണങ്ങളും വ്യക്തമായ ഖണ്ഡിത തെളിവുകള്‍ക്കും ഏകോപിത പണ്ഡിതാഭിപ്രായങ്ങള്‍ക്കും വിരുദ്ധമാണ്. സാര്‍വത്രിക നന്മക്ക് പകരം ഭാഗികമായ നന്മകള്‍ മാത്രമേ അത് പ്രയോഗവത്കരിച്ചാല്‍ ലഭിക്കുകയുള്ളൂ.

2. مصلحة معتبرة وراعها الشارع في أصل يقاس عليه
ശരീഅത്ത് അംഗീകരിച്ച മാനദണ്ഡപ്രകാരം പരിഗണിക്കപ്പെടുന്ന താല്‍പര്യം.
ഉദാ: മദ്യപാന നിരോധത്തിലൂടെ മനുഷ്യബുദ്ധിയെയും വിവേകത്തെയും സംരക്ഷിക്കുകയുണ്ടായി. ഇതിനെ ഉപജീവിച്ച് എല്ലാ മയക്കുമരുന്നുകളെയും നിഷിദ്ധമായി കാണുന്നത് ഉദാഹരണം.

3. مصلحة معتبرة بجنسها ولا يشهد لجنسها أصل معيّن بالإعتبار
സ്വന്തം നിലയില്‍ പരിഗണിക്കേണ്ടതും എന്നാല്‍ അതിന് സമാനമായി മറ്റൊന്ന് കാണാത്തതും.
ഖുര്‍ആന്‍ മുസ്വ്ഹഫായി ക്രോഡീകരിച്ച സംഭവം ഉദാഹരണം. ഖുര്‍ആനും ഇസ്‌ലാമും സംരക്ഷിക്കാന്‍ ആ നടപടി സഹായകമായി. പക്ഷേ, ഈ രീതിയില്‍ സവിശേഷമായി ഇസ്‌ലാമിനെ സംരക്ഷിച്ചതിന് മറ്റൊരു ഉദാഹരണം കാണാനില്ല. പൊതു നിരത്തുകളില്‍ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കുന്നത് മറ്റൊരുദാഹരണം.
ശരീഅത്തിനെ ഏറ്റവും നന്നായി മനസ്സിലാക്കിയത് സ്വഹാബികളായിരുന്നു. അവരാണ് 'മസ്വാലിഹു മുര്‍സല'യെ നന്നായി ഉപയോഗപ്പെടുത്തിയവര്‍. വിശിഷ്യാ, ഖുലഫാഉര്‍റാശിദുകള്‍. അബൂബക്ര്‍ (റ) ഖുര്‍ആന്‍ ക്രോഡീകരിച്ചത് ഉദാഹരണം. ഖറാജ് (ഭൂനികുതി) ഏര്‍പ്പെടുത്തിയതും ഭരണനിര്‍വഹണം സുതാര്യമാക്കാന്‍ വകുപ്പുകള്‍ തിരിച്ചതും നഗരങ്ങള്‍ നിര്‍മിച്ചതും ജയിലുകള്‍ സംവിധാനിച്ചതും കുറ്റങ്ങള്‍ക്ക് ശിക്ഷ ഏര്‍പ്പെടുത്തിയതും ഉമറിന്റെ തത്വദീക്ഷാപൂര്‍വമായ നിലപാടായിരുന്നു. ഉസ്മാന്‍(റ) രണ്ടു പട്ടകള്‍ക്കുള്ളിലായി മുസ്വ്ഹഫ് ക്രോഡീകരിച്ചതും എല്ലാ പ്രദേശങ്ങളിലേക്കും കൊടുത്തയച്ചതും ചരിത്രപ്രസിദ്ധമാണല്ലോ. അലി (റ) അബുല്‍ അസ്‌വദ് ദുഅലിയോട് അറബി വ്യാകരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ആവിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടത് മറ്റൊരുദാഹരണം. സ്വഹാബികള്‍ക്ക് ശേഷം പ്രസിദ്ധമായ നാലു മദ്ഹബുകളിലും 'മസ്വാലിഹു മുല്‍സല' അനുസരിച്ച് തെളിവുകള്‍ സ്വീകരിച്ചതു കാണാം. ഖലീഫമാരുടെ നടപടികളിലും ഇമാമുമാരുടെ നിലപാടുകളിലുമെല്ലാം ശരീഅത്തിന്റെ വികാസക്ഷമത അനുഭവവേദ്യമാണ്.

4. ഉര്‍ഫ് (عرف): കൃത്യമായി പ്രമാണങ്ങളില്ലാത്ത കാര്യങ്ങളില്‍ ഉര്‍ഫ് (നാട്ടാചാരങ്ങള്‍) തെളിവായി സ്വീകരിക്കാമെന്ന് പണ്ഡിതന്മാര്‍ ഏകാഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ജനങ്ങളുടെ നന്മകളെയും താല്‍പര്യങ്ങളെയും സംരക്ഷിക്കാനുള്ള പ്രധാന മാര്‍ഗമാണ്.
ഇസ്‌ലാം കടന്നുവരുമ്പോള്‍ അറബികള്‍ക്കിടയില്‍ വ്യത്യസ്തമായ ധാരാളം ഉര്‍ഫുകള്‍(നാട്ടാചാരങ്ങള്‍) നിലനിന്നിരുന്നു. അതില്‍ ശരീഅത്തിന്റെ അടിസ്ഥാന തത്വങ്ങളോട് യോജിക്കുന്നവ ഇസ്‌ലാം സ്വീകരിക്കുകയും വിരുദ്ധമായവ നിരാകരിക്കുകയും നന്നാക്കാന്‍ കഴിയുന്നവ നന്നാക്കിയെടുക്കുകയും ചെയ്തു. ആ നാട്ടാചാരങ്ങള്‍ അവരുടെയിടയില്‍ ധാരാളം നന്മകള്‍ പ്രദാനം ചെയ്യുന്നവയായിരുന്നു. ആ നന്മകള്‍ തുടര്‍ന്നും നിലനിര്‍ത്താന്‍ ഇസ്‌ലാം ഉദ്ദേശിക്കുകയായിരുന്നു. അത് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളോടോ അംഗീകരിക്കപ്പെട്ട ഇജ്മാഇനോടോ വിരുദ്ധമാകാതിരുന്നാല്‍ മതി. അതുകൊണ്ടുതന്നെ ഉപദ്രവങ്ങളില്ലാത്ത എല്ലാ നാട്ടാചാരങ്ങളെയും ഇസ്‌ലാം സ്വീകരിക്കും.
അതിനാല്‍ ഉര്‍ഫിന്റെ അടിസ്ഥാനത്തിലുള്ള വിധികള്‍ അതിന്റെ മാറ്റത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും.

നന്മകളെ ഉള്‍ക്കൊള്ളാനുള്ള ശരീഅത്തിന്റെ വികാസക്ഷമതക്ക് നല്ലൊരു ഉദാഹരണമാണിത്. ഇസ്‌ലാമിക സമൂഹത്തിന്റെ പുറത്തുനിന്നും അത് നന്മകള്‍ സ്വീകരിക്കും. അതുകൊണ്ടാണ് ഇസ്‌ലാമിന്റെ മൂല്യങ്ങള്‍ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്. രാഷ്ട്രീയ-സാമ്പത്തിക മേഖലകളിലാണ് ഈ തത്വം ഏറ്റവും കൂടുതല്‍ പ്രായോഗികമാകുന്നത്. മാലികീ മദ്ഹബിലാണ് ഈ തത്വം ഏറെ വികാസം പ്രാപിച്ചത്.  العادة محكمةനാട്ടാചാരങ്ങള്‍ ഖണ്ഡിതവും നിയമനിര്‍ധാരണത്തിന് അവലംബനീയവുമാണ് എന്ന കാര്യം കര്‍മശാസ്ത്ര തത്വങ്ങളില്‍ പ്രധാനമായതാണ്.

പൊതുവിധികളിലുള്ള പ്രമാണങ്ങളുടെ ഊന്നല്‍
ഇസ്‌ലാമിക ശരീഅത്ത് എല്ലാ മേഖലകളിലും വിശദമായ നിയമങ്ങള്‍ ആവിഷ്‌കരിച്ചിട്ടില്ല. വിശ്വാസ, ആരാധനാ മേഖലകളില്‍ മാത്രമേ വിശദ നിയമങ്ങള്‍ കാണാന്‍ കഴിയുകയുള്ളൂ. ഇത്തരം മേഖലകളില്‍ അനാചാരവും അന്ധവിശ്വാസവും കടന്നുവരാതിരിക്കാന്‍ വേണ്ടിയാണിത്.

എന്നാല്‍ മനുഷ്യജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മേഖലകളില്‍ ശരീഅത്ത് പൊതു തത്വങ്ങള്‍ മാത്രമേ അവതരിപ്പിച്ചിട്ടുള്ളൂ. ആ പൊതു തത്വങ്ങള്‍ക്ക് വിരുദ്ധമാകാത്ത രീതിയില്‍ ആ മേഖലകളില്‍ പുതിയ നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും നല്ല പ്രവണതകളെ സ്വീകരിക്കുകയും ചെയ്യും. ഇതിന് ധാരാളം ഉദാഹരണങ്ങള്‍ ഖുര്‍ആനില്‍തന്നെ കാണാം. ചില ഉദാഹരണങ്ങള്‍:
1) കൂടിയാലോചന (شورى) (ശൂറാ 38, ആലുഇംറാന്‍ 159).
മുസ്‌ലിം സമൂഹത്തിന്റെ അടിസ്ഥാനപരമായ ഗുണങ്ങളില്‍ ഒന്നാണ് കൂടിയാലോചന. എന്നാല്‍ അതിന്റെ രൂപം എങ്ങനെയായിരിക്കും? എങ്ങനെയാണത് യാഥാര്‍ഥ്യമാവുക? പ്രത്യേകിച്ച് ഭരണാധികാരിക്കും പ്രജകള്‍ക്കുമിടയിലെ ബന്ധങ്ങളില്‍. ഇത്തരം കാര്യങ്ങള്‍ ഖുര്‍ആന്‍ വിശദീകരിച്ചിട്ടില്ല. കൂടിയാലോചനക്ക് കാലത്തിന്റെയും സാഹചര്യങ്ങളുടെയും പരിതഃസ്ഥിതികളുടെയും മാറ്റത്തിനനുസരിച്ച് വ്യത്യസ്ത രീതികള്‍ സ്വീകരിക്കാവുന്നതാണ്. ഗോത്രസാഹചര്യത്തില്‍ ജീവിക്കുന്നവരുടെ രീതിയാവുകയില്ല, നാഗരിക സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ക്ക്. നിരക്ഷര ജനതയുടെ രീതിയാവുകയില്ല, വിദ്യാസമ്പന്നരായ ജനതയുടേത്. പൗരാണിക രീതിയാവുകയില്ല, ആധുനിക രീതി. കൂടിയാലോചന എന്ന അടിസ്ഥാനത്തില്‍ എല്ലാവരും ഐക്യപ്പെടുമ്പോഴും അതിന്റെ രീതിയിലും സംവിധാനങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്നു.
2) നന്മ കല്‍പിക്കുക, തിന്മ വിലക്കുക (ആലുഇംറാന്‍ 104).
നന്മ കല്‍പിക്കുക, തിന്മ തടയുക എന്നത് ഇസ്‌ലാമില്‍ അടിസ്ഥാനപരമായ ഒരു കാര്യമാണ്. ഖുര്‍ആന്‍ അത് പല സ്ഥലങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ രീതികള്‍ വ്യക്തമാക്കിയിട്ടില്ല. ചിലപ്പോള്‍ അത് വ്യക്തികളോടുള്ള കല്‍പനയാവാം, മറ്റു ചിലപ്പോള്‍ സമൂഹത്തോടാവാം.

വീക്ഷണവൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന പ്രമാണങ്ങള്‍
വ്യത്യസ്ത വീക്ഷണങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി ചില പ്രമാണങ്ങള്‍ക്കുണ്ട്. ഭൂരിഭാഗം പ്രമാണങ്ങളും വിശദവും സൂക്ഷ്മവുമായ വിധികള്‍ അവതരിപ്പിക്കുന്നതാണ്. അതിനെ അല്ലാഹു സംവിധാനിച്ചത് വ്യത്യസ്ത വീക്ഷണങ്ങളെയും വ്യാഖ്യാനങ്ങളെയും ഉള്‍ക്കൊള്ളാനുള്ള വികാസക്ഷമതയോടു കൂടിയാണ്. വ്യത്യസ്ത ചിന്താസരണികളുടെയും കര്‍മശാസ്ത്ര മദ്ഹബുകളുടെയും പിറവിക്ക് കാരണമായത് പ്രധാനമായും ശരീഅത്തിന്റെ ഈ സവിശേഷതയാണ്.

പ്രവാചകന്റെ കാലത്തു തന്നെ കര്‍മശാസ്ത്രപരമായ വ്യത്യസ്ത വീക്ഷണ വൈവിധ്യങ്ങള്‍ നിലനിന്നിരുന്നു എന്നു കാണാം. കര്‍മശാസ്ത്രത്തില്‍ കുറച്ചുകൂടെ തീവ്രമായ നിലപാടാണ് ഇബ്‌നു ഉമര്‍(റ) വെച്ചു പുലര്‍ത്തിയിരുന്നത്. എന്നാല്‍ താരതമ്യേന മൃദുവായ നിലപാടാണ് ഇബ്‌നു അബ്ബാസ്(റ) പിന്തുടര്‍ന്നിരുന്നത്.
ഇത്തരത്തിലുള്ള വീക്ഷണ വൈവിധ്യങ്ങള്‍ ഇസ്‌ലാമിക ധിഷണയെ പരിപോഷിപ്പിക്കുന്നതിനും വൈജ്ഞാനിക വികാസനത്തിനും ഏറെ സഹായകമായിട്ടുണ്ട്. കാലഘട്ടത്തിന്റെ പുതിയ പ്രശ്‌നങ്ങളെ പ്രമാണവുമായി ബന്ധിപ്പിക്കുമ്പോള്‍ ഈ സവിശേഷത പരിഗണിക്കേണ്ടതും ലഘുവായ രീതികള്‍ സ്വീകരിക്കാന്‍ അതുപയോഗപ്പെടുത്തേണ്ടതുമാണ്.

പ്രവാചകന്റെ കാലത്ത് വില വര്‍ധിച്ചു. അപ്പോള്‍ അവര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ പ്രവാചകരേ. നിങ്ങള്‍ ഞങ്ങള്‍ക്ക് ഒരു വില നിശ്ചയിച്ചു തരിക.' അപ്പോള്‍ അവിടുന്ന് പറഞ്ഞു: 'അല്ലാഹുവാണ് വില നിശ്ചയിക്കുന്നവന്‍. അവന്‍ വിഭവങ്ങള്‍ പിടിച്ചുവെക്കുകയും അയച്ചുനല്‍കുകയു ചെയ്യുന്ന അന്നദാതാവാണ്. രക്തത്തിന്റെയും സമ്പത്തിന്റെയും കാര്യത്തില്‍ ഒരാള്‍ക്കും എനിക്കെതിരെ ഒരു അനീതിയും ആരോപിക്കാനില്ലാത്ത അവസ്ഥയില്‍ വേണം എനിക്ക് എന്റെ രക്ഷിതാവിനെ കണ്ടുമുട്ടാന്‍' (തിര്‍മിദി, അബൂദാവൂദ്, അഹ്‌മദ്).

ഉല്‍പന്നങ്ങള്‍ക്ക് കൃത്യവും നിശ്ചിതവുമായ വിലനിര്‍ണയിക്കാതിരിക്കുക എന്നത് സ്ഥിരമായ പ്രമാണമാണ്. ശരീഅത്ത് വ്യാപാര മേഖല, ആവശ്യത്തിനും ലഭ്യതക്കുമനുസരിച്ച് വിപണിയുടെ സ്വാതന്ത്ര്യത്തിനു വിട്ടിരിക്കുകയാണ്. വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈകടത്തുക എന്നത് പലപ്പോഴും അക്രമമായി പരിണമിക്കും. ഈ ഹദീസിന്റെ വെളിച്ചത്തില്‍ വിലനിശ്ചയിക്കല്‍ അക്രമമായതുകൊണ്ട് അത് നിഷിദ്ധമാണെന്ന് ധാരാളം പണ്ഡിതന്മാര്‍ വിധി പറഞ്ഞിട്ടുണ്ട്. അതിന്റെ ന്യായം ഇതാണ്: ജനങ്ങള്‍ അവരുടെ സമ്പത്തില്‍ അധികാരമുള്ളവരാണ്. വില നിശ്ചയിക്കല്‍ അത് തടയുന്ന പ്രവണതയാണ്.

വിലനിലവാരം നിശ്ചയിക്കല്‍ നിഷിദ്ധമാണ് എന്ന വാദം നിലനില്‍ക്കെ മറിച്ചുള്ള നിലപാടും നമുക്ക് കാണാം. ഇമാം ശൗകാനി(റ) ഇമാം മാലികി(റ)നെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു: അദ്ദേഹം വിലനിശ്ചയിക്കല്‍ അനുവദനീയമാണ് എന്ന വാദക്കാരനാണ്. ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രയാസം ഇല്ലാതിരിക്കുക എന്ന ന്യായത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. വാങ്ങുന്നവര്‍ കൂടുതലും, വില്‍ക്കുന്നവര്‍ കുറവുമാണ്. ഇവിടെ ഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങളും  നന്മകളും സംരക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. എന്നാല്‍ ഇമാം ശാഫിഈ(റ)യുടെ അഭിപ്രായം വിലനിലവാരം ഉയരുന്ന സാഹചര്യത്തില്‍ വിലനിശ്ചയിക്കല്‍ അനുവദനീയമാണ് എന്നാണ്.

നിര്‍ബന്ധ സാഹചര്യങ്ങളും പ്രയാസങ്ങളും പരിഗണിക്കുക
ഇസ്‌ലാമിക ശരീഅത്ത് മനുഷ്യന്റെ നിര്‍ബന്ധിതാവസ്ഥകളും പ്രയാസങ്ങളും പരിഗണിക്കുകയും അതിനനുസരിച്ച് പ്രത്യേകമായ നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. ഇത് മനുഷ്യനില്‍നിന്ന് പ്രയാസങ്ങള്‍ അകറ്റുക എന്ന ന്യായത്തിലാണ്. അല്ലാഹു പറയുന്നു: 'അല്ലാഹു ആരെയും അവരുടെ കഴിവിനതീതമായ ചുമതലാഭാരം വഹിപ്പിക്കുകയില്ല' (അല്‍ബഖറ 286). 'പ്രയാസം എളുപ്പത്തെ കൊണ്ടുവരും' എന്നത് ഒരു കര്‍മശാസ്ത്ര അടിസ്ഥാനമാണ്. 'നിര്‍ബന്ധ സാഹചര്യം നിഷിദ്ധങ്ങളെ അനുവദനീയമാക്കുന്നു' എന്നതും മറ്റൊരു തത്വമാണ്. നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യത്തില്‍ തെറ്റായ കാര്യങ്ങള്‍ പോലും ചെയ്യാം. നിര്‍ബന്ധിക്കപ്പെട്ട സാഹചര്യത്തില്‍ ഏറ്റവും വലിയ പാപമായ സത്യനിഷേധത്തിന്റെ വചനം പറയല്‍ പോലും അനുവദനീയമാണ്. അല്ലാഹു പറയുന്നു:
مَن كَفَرَ بِاللَّهِ مِن بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ وَلَٰكِن مَّن شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ اللَّهِ وَلَهُمْ عَذَابٌ عَظِيمٌ ﴿١٠٦﴾
(ഒരാള്‍ വിശ്വാസം കൈക്കൊണ്ട ശേഷം നിഷേധിച്ചാല്‍ (അയാളുടെ) ഹൃദയത്തില്‍ വിശ്വാസം ദൃഢമായിരിക്കെ (അതിന്) നിര്‍ബന്ധിക്കപ്പെട്ടതാണെങ്കില്‍ (സാരമില്ല). എന്നാല്‍ മനസ്സമ്മതത്തോടെ സത്യനിഷേധം അംഗീകരിക്കുന്നവര്‍, അല്ലാഹുവിന്റെ ക്രോധത്തിനിരയാകുന്നു - അന്നഹ്ല്‍ 106).

അതുപോലെ ദൗര്‍ബല്യവും അശക്തതയും ഉള്ള സന്ദര്‍ഭത്തില്‍ കാര്യങ്ങളില്‍ വിട്ടുവീഴ്ച നല്‍കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളെ ആത്മമിത്രങ്ങളാക്കുന്നത് ഇസ്‌ലാം നിരോധിക്കുന്നു. എന്നാല്‍, അവരുടെ ഭാഗത്തുനിന്നുള്ള തിന്മയെ പ്രതിരോധിക്കാന്‍ അവരോട് സ്‌നേഹം പ്രകടിപ്പിക്കുന്നതുകൊണ്ട് വിരോധമില്ല. അല്ലാഹു പറയുന്നു:
لَّا يَتَّخِذِ الْمُؤْمِنُونَ الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَۖ وَمَن يَفْعَلْ ذَٰلِكَ فَلَيْسَ مِنَ اللَّهِ فِي شَيْءٍ إِلَّا أَن تَتَّقُوا مِنْهُمْ تُقَاةًۗ وَيُحَذِّرُكُمُ اللَّهُ نَفْسَهُۗ وَإِلَى اللَّهِ الْمَصِيرُ ﴿٢٨﴾
(വിശ്വാസികള്‍ വിശ്വാസികളെ വെടിഞ്ഞ് നിഷേധികളെ ആത്മമിത്രങ്ങളും രക്ഷാധികാരികളുമായി സ്വീകരിക്കാന്‍ പാടില്ല. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവന് അല്ലാഹുവുമായി ഒരു ബന്ധവുമില്ല. പക്ഷേ ആ നിലപാട് അവരുടെ അക്രമത്തില്‍നിന്ന് രക്ഷനേടുന്നതിനു വേണ്ടി താല്‍ക്കാലികമായി കൈക്കൊണ്ടതാണെങ്കില്‍ മാപ്പാക്കപ്പെടുന്നതാകുന്നു - ആലുഇംറാന്‍ 28).
അതുപോലെ യുദ്ധത്തിന്റെ നിര്‍ബന്ധ സാഹചര്യങ്ങളില്‍ നിഷിദ്ധമായ പല കാര്യങ്ങളും അനുവദനീയമാക്കിയിരിക്കുന്നു.

മതപരമായ കാര്യങ്ങളില്‍ സാമൂഹിക സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് നന്മയുടെ രീതികളും മാറിക്കൊണ്ടിരിക്കും. ഇമാം ശാത്വിബി(റ) എഴുതുന്നു: അടിമകളുടെ നന്മകളാണ് നിയമദാതാവ് (അല്ലാഹു) ഉദ്ദേശിക്കുന്നത്. സാഹചര്യങ്ങള്‍ മാറുമ്പോള്‍ വിധികളും മാറുന്നു. ഒരവസ്ഥയില്‍ ഒരു കാര്യം നിരോധിക്കപ്പെടുന്നത് അതില്‍ നന്മ ഇല്ലാതിരിക്കുമ്പോഴാണ്. എന്നാല്‍ അതേ കാര്യം മറ്റൊരവസ്ഥയില്‍ അനുവദിക്കുന്നത് അതില്‍ നന്മകള്‍ കാണുമ്പോഴാണ്.

കാലവും ലോകവും മാറുന്നതിനനുസരിച്ച് മതവിധികള്‍ മാറിക്കൊണ്ടിരിക്കും
ശരീഅത്തിന്റെ വിധികള്‍ ജനനന്മകള്‍ സാക്ഷാല്‍ക്കരിക്കാനും അവര്‍ക്കിടയില്‍ നീതി നടപ്പിലാക്കാനും അതിക്രമവും കുഴപ്പവും നിര്‍മാര്‍ജനം ചെയ്യാനും വേണ്ടിയാണ് എന്ന് പ്രമാണങ്ങളെ സമഗ്രമായി നിരീക്ഷിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയും. പ്രമാണങ്ങളെ വ്യാഖ്യാനിക്കുമ്പോഴും വിധികളെ പ്രയോഗവല്‍ക്കരിക്കുമ്പോഴും ഈ യാഥാര്‍ഥ്യം പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. മതവിധിയിലും അധ്യാപനത്തിലും ഗ്രന്ഥരചനയിലുമുള്ള ഒരു പണ്ഡിതന്റെ നിലപാട് ഒരേ രീതിയില്‍ എന്നും സ്തംഭിച്ചു കിടക്കാന്‍ പാടില്ല. കാലഘട്ടവും സാഹചര്യവും ജീവിത സമ്പ്രദായവും മാറുന്നതിനനുസരിച്ച് അത് പുനര്‍വായിക്കേണ്ടതുണ്ട്. ഓരോ മേഖലയിലും വിധികള്‍ പ്രയോഗവല്‍ക്കരിക്കുമ്പോള്‍ ശരീഅത്തിന്റെ പൊതുലക്ഷ്യങ്ങള്‍ പരിഗണിക്കല്‍ അത്യാവശ്യമാണ്.

ഇമാം ഇബ്‌നുല്‍ ഖയ്യിം തന്റെ പ്രസിദ്ധമായ ഇഅ്‌ലാമുല്‍ മുവഖ്ഖിഈനില്‍ മതവിധികള്‍ മാറുന്നതിനെക്കുറിച്ച് വിശദീകരിക്കുന്ന ഒരു അധ്യായം തന്നെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഐഹികവും പാരത്രികവുമായ ജീവിതത്തില്‍ ജനങ്ങളുടെ നന്മയാണ് ശരീഅത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതിന്റെ ആമുഖത്തില്‍ അദ്ദേഹം എഴുതുന്നു: (ഫത്‌വ മാറുന്നതിനെക്കുറിച്ചുള്ള) ഈ അധ്യായം അങ്ങേയറ്റം ഉപകാരപ്രദമായതാണ്. ഇതിനെക്കുറിച്ചുള്ള അജ്ഞത കാരണം ധാരാളം അബദ്ധങ്ങള്‍ ശരീഅത്ത് കൈകാര്യം ചെയ്യുന്നതില്‍ സംഭവിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ധാരാളം പ്രയാസങ്ങളുള്ള നിയമങ്ങള്‍ ആവിഷ്‌കരിച്ചു. അത് പലപ്പോഴും ദീനിന്റെ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ തടസ്സം സൃഷ്ടിച്ചു. ഇസ്‌ലാമിക ശരീഅത്ത് ഏറ്റവും മികച്ച നന്മകളാണ് മനുഷ്യന് സമര്‍പ്പിച്ചത്. ഐഹികവും പാരത്രികവുമായ ജീവിതത്തില്‍ അടിമകളുടെ നന്മകളിലാണ് ശരീഅത്ത് സ്ഥാപിതമായിട്ടുള്ളത്.

എല്ലാം അനുവദനീയം എന്നതാണ് അടിസ്ഥാന തത്വം
(الأصل فى الأشياء الإباحة)
ഈ തത്വം ആരാധനാ മേഖലകളിലല്ല, ഇടപാടുകളുടെ മേഖലകളിലാണ്. ഈ മേഖലകളില്‍ എല്ലാ നന്മകളെയും പുതിയ പ്രവണതകളെയും ഉള്‍ക്കൊള്ളാം. അത് ശരീഅത്തിന്റെ പൊതുതത്വങ്ങളോട് വിരുദ്ധമാകാത്തിടത്തോളം കാലം. അപ്പോള്‍ രാഷ്ട്രീയ മേഖലകളില്‍ ഉയര്‍ന്നുവരുന്ന പുതിയ പ്രവണതകളെ ഈ മാനദണ്ഡ പ്രകാരം ഉള്‍ക്കൊള്ളാം. ഈ സവിശേഷതയാണ് ശരീഅത്തിനെ കാലത്തോടൊപ്പം സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്നത്.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top