ഖുര്‍ആനിലെ 'വാവുസ്സമാനിയഃ'

ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി‌‌

ഖുര്‍ആനിലെ ചില സൂക്തങ്ങളില്‍, കുറേ കാര്യങ്ങള്‍ واو العطف (സംയോജകാവ്യയം) ചേര്‍ക്കാതെ പറഞ്ഞശേഷം, ഒടുവില്‍ واو   ചേര്‍ത്ത് മുമ്പ് പറഞ്ഞതിനെ സമന്വയിപ്പിച്ച് പറയുന്ന രീതി സ്വീകരിച്ചതായി കാണാം.

ഏഴു കാര്യങ്ങള്‍ പറഞ്ഞശേഷം, എട്ടാമതായി വരുംവിധമാണ് ഇത് വിന്യസിച്ചിരിക്കുന്നത്. ആദ്യം പറഞ്ഞ ഏഴ് കാര്യങ്ങളില്‍നിന്ന് ഭിന്നമായ വിധത്തിലുള്ള കാര്യമായിരിക്കും എട്ടാമതായി പറഞ്ഞിരിക്കുക. എട്ടാമത്തെ കാര്യം പറയുന്നേടത്താണ് واو കാണുന്നത് എന്നതിനാല്‍ അത് واو الثمانية എന്നറിയപ്പെടുന്നു.

ഉദാഹരണം:
التَّائِبُونَ الْعَابِدُونَ الْحَامِدُونَ السَّائِحُونَ الرَّاكِعُونَ السَّاجِدُونَ الْآمِرُونَ بِالْمَعْرُوفِ وَالنَّاهُونَ عَنِ الْمُنكَرِ وَالْحَافِظُونَ لِحُدُودِ اللَّهِۗ وَبَشِّرِ الْمُؤْمِنِينَ ﴿١١٢﴾
'പശ്ചാത്തപിക്കുന്നവര്‍, ആരാധനയിലേര്‍പ്പെടുന്നവര്‍, സ്തുതികീര്‍ത്തനം ചെയ്യുന്നവര്‍, നോമ്പനുഷ്ഠിക്കുന്നവര്‍, കുമ്പിടുന്നവര്‍, സാഷ്ടാംഗം ചെയ്യുന്നവര്‍, നന്മ കല്‍പിക്കുന്നവര്‍, നിഷിദ്ധങ്ങളില്‍നിന്ന് വിലക്കുകയും അല്ലാഹുവിന്റെ അതിര്‍വരമ്പുകളെ കാത്തു സൂക്ഷിക്കുന്നവര്‍ (ഇങ്ങനെയുള്ള) സത്യവിശ്വാസികള്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കുക' (അത്തൗബ: 112).

സ്വന്തം ശരീരങ്ങളും സ്വത്തുക്കളും അല്ലാഹുവിന് വിറ്റവരുടെ ഒമ്പത് ഗുണവിശേഷങ്ങളാണ് മേല്‍സൂക്തത്തിലെ പ്രതിപാദ്യം. അതില്‍ എട്ടാമത്തെ ഗുണവിശേഷമായ, 'നിഷിദ്ധം നിരോധിക്കുന്നവര്‍' എന്ന വിശേഷണത്തോടൊപ്പമാണ് "واو" അഥവാواو الثّمانية  വന്നിരിക്കുന്നത്. മറ്റ് ഏഴു ഗുണങ്ങളില്‍നിന്ന് വ്യത്യസ്തമാണ് എട്ടാമത്തേത്. അതായത്, 'നന്മ കല്‍പിക്കുക' എന്നതല്ലല്ലോ 'തിന്മ വിരോധിക്കല്‍'. നന്മയുടെ നേര്‍വിരുദ്ധമാണല്ലോ തിന്മ.

 واو الثّمانيةസൂറത്തുത്തഹ്‌രീമില്‍
عَسَىٰ رَبُّهُ إِن طَلَّقَكُنَّ أَن يُبْدِلَهُ أَزْوَاجًا خَيْرًا مِّنكُنَّ مُسْلِمَاتٍ مُّؤْمِنَاتٍ قَانِتَاتٍ تَائِبَاتٍ عَابِدَاتٍ سَائِحَاتٍ ثَيِّبَاتٍ وَأَبْكَارًا ﴿٥﴾
(നബിപത്‌നിമാരേ! നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളേക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ രക്ഷിതാവ് പകരം നല്‍കിയേക്കാം. മുസ്‌ലിം വനിതകളേ, സത്യവിശ്വാസിനികളായ വനിതകളേ, ഭയഭക്തിയുള്ള സ്ത്രീകളേ, പശ്ചാത്താപബോധമുള്ള വനിതകളേ, ആരാധനാനിരതരായ വനിതകളേ, വ്രതമനുഷ്ഠിക്കുന്ന വനിതകളേ, വിധവകളും കന്യകകളുമായ വനിതകളേ - അത്തഹ്‌രീം 5).

മാതൃകായോഗ്യരും സുകൃതവതികളുമായ വനിതകളുടെ ഗുണവിശേഷങ്ങളാണ് ഈ സൂക്തത്തിലെ പ്രതിപാദ്യം. ഇതില്‍ എട്ടാമത്തെ ഗുണവിശേഷമായ  أبْكَازًا'കന്യകകള്‍' എന്ന പദത്തിലാണ്  واو الثّمانية വന്നിരിക്കുന്നത്. അതിനുമുമ്പു പറഞ്ഞ ഏഴ് ഗുണങ്ങളില്‍നിന്നും വ്യത്യസ്തമായ ഗുണമാണ് എട്ടാമത്തേത്. ഏതു പെണ്ണും ഒന്നുകില്‍ കന്യകയായിരിക്കും, അല്ലെങ്കില്‍ വിവാഹിതയായിരിക്കും.
സൂറത്തുല്‍ കഹ്ഫിലെ واو الثّمانية

ഖുര്‍ആനിലെ മറ്റൊരു واو الثّمانية കാണുക:

سَيَقُولُونَ ثَلَاثَةٌ رَّابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌ سَادِسُهُمْ كَلْبُهُمْ رَجْمًا بِالْغَيْبِۖ وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْۚ قُل رَّبِّي أَعْلَمُ بِعِدَّتِهِم مَّا يَعْلَمُهُمْ إِلَّا قَلِيلٌۗ
(ജനങ്ങളിലെ ഒരു വിഭാഗം പറയും: (ഗുഹാവാസികള്‍) മൂന്നു പേരാണ്, നാലാമത്തേത് അവരുടെ നായയാണ് എന്ന് ചിലര്‍ പറയും: അവര്‍ അഞ്ചു പേരാണ്, ആറാമത്തേത് അവരുടെ നായയാണ് എന്ന്. അദൃശ്യകാര്യത്തെപ്പറ്റിയുള്ള ഊഹം പറയല്‍ മാത്രമാണത്. ചിലര്‍ പറയും, അവര്‍ ഏഴു പേരാണ്, എട്ടാമത്തേത് അവരുടെ നായയാണ് എന്ന്- (നബിയേ) പറയുക: എന്റെ രക്ഷിതാവ് അവരുടെ എണ്ണത്തെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്. ചുരുക്കം പേരല്ലാതെ അവരെ പറ്റി അറിയുകയില്ല - കഹ്ഫ് 22).

മര്‍ദകനായ രാജാവില്‍നിന്ന് രക്ഷ തേടി ഗുഹയില്‍ അഭയം തേടിയ യുവാക്കളുടെ എണ്ണം സംബന്ധിച്ചുണ്ടായ അഭിപ്രായവ്യത്യാസമാണ് സൂക്തത്തിലെ പ്രതിപാദ്യം. അതേക്കുറിച്ച് മൂന്ന് അഭിപ്രായങ്ങള്‍ ഉദ്ധരിക്കുന്നു. ആദ്യത്തെ രണ്ട് അഭിപ്രായങ്ങളില്‍, യുവാക്കളോട് ചേര്‍ത്തു പറയാതെ നായയെ പരാമര്‍ശിച്ചിരിക്കുന്നു. മൂന്നാമത്തെ അഭിപ്രായത്തില്‍ അവര്‍ക്കൊപ്പം واو ഉപയോഗിച്ച് നായയെയും ചേര്‍ത്തു പറഞ്ഞിരിക്കുന്നു.
(وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْۚ)

ഇതില്‍നിന്ന് താഴെ ആശയങ്ങള്‍ ലഭിക്കുന്നു:

1.  واوവന്ന മൂന്നാമത്തെ പ്രസ്താവം അതിനു മുമ്പുവന്ന രണ്ട് പ്രസ്താവങ്ങളില്‍നിന്നും ഭിന്നമാണ്. ആദ്യത്തെ രണ്ട് പ്രസ്താവങ്ങളും ഊഹ പ്രസ്താവങ്ങളായതിനാല്‍ ഖുര്‍ആന്‍ അതിനെ رجْمًا بِالغَيْبِ (അദൃശ്യ കാര്യങ്ങളെ പറ്റിയുള്ള ഊഹം പറയല്‍) എന്ന് ആക്ഷേപിക്കുന്നു. അതേസമയം മൂന്നാമത്തേതിനെ
وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْۚ
  (ആ യുവാക്കള്‍ ഏഴു പേരാണെന്ന് അവര്‍ പറയുന്നു. അവരില്‍ എട്ടാമനായി അവരുടെ നായയുമുണ്ട്) അവലംബിക്കാവുന്നതായി എടുത്തുപറയുന്നു. 'കുറച്ചുപേര്‍ക്കേ ഗുഹാവാസികളെ പറ്റി അറിയുകയുള്ളൂ' ).
قُل رَّبِّي أَعْلَمُ بِعِدَّتِهِم مَّا يَعْلَمُهُمْ إِلَّا قَلِيلٌۗ
 ഇതുസംബന്ധമായി ഇബ്‌നു അബ്ബാസ് പറയുന്നു: 'ഗുഹാവാസികള്‍ ഏഴു പേരായിരുന്നു. എട്ടാമനായി അവരുടെ നായയുമുണ്ടായിരുന്നു' എന്നു മനസ്സിലാക്കിയ, അല്ലാഹു എടുത്തു പറഞ്ഞ ന്യൂനപക്ഷത്തിലൊരാളാണ് ഞാന്‍.

2.  وثامِنْهُم كَلْبُهُمْഎന്നതിലെواو  -ന് മൂല്യപരവും സാഹിത്യപരവും ആസ്വാദനപരവുമായ മാനങ്ങളുണ്ട്.  واوചേര്‍ത്തതിലൂടെ വിശുദ്ധരായ ഗുഹാവാസികളെയും മലിനമായ നായയെയും വേര്‍തിരിച്ചു പറയുന്നു -  رابعُهُمْ كَلْبُهُمْ(അവരിലെ നാലാമനായി അവരുടെ നായയുണ്ട്),سادِسُهُمْ كَلْبُهُمْ (അവരിലെ ആറാമനായി അവരുടെ നായയുണ്ട്) എന്ന പ്രയോഗം മൃഗീയതയും മാലിന്യവും ഉള്ളതോടൊപ്പം നായ സഹചാരിയായും കാവല്‍ക്കാരനായും അവരിലൊരാളായി അവരുടെ കൂടെയുണ്ട് എന്ന് സൂചിപ്പിക്കുന്നു. എന്നാല്‍  وَ ثَامِنُهُمْ كَلْبُهُمْ(അവരുടെ നായ അവരിലെ എട്ടാമനായി ഉണ്ടായിരുന്നു) എന്ന് واو ചേര്‍ത്തു പറഞ്ഞതോടെ ഗുഹാവാസികളും നായയും തമ്മില്‍ മൗലികമായിത്തന്നെ അന്തരമുണ്ടെന്ന് സൂചിപ്പിക്കുന്നു.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top